യുഎസ് വൈസ് പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കുന്ന കമലഹാരിസിനെതിരെ രൂക്ഷ വിമർശനം നടത്തി ഡോണൽഡ് ട്രംപ്. നവംബർ 3 ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചാൽ രണ്ട് മാസം പൂർത്തിയാക്കില്ലെന്നും ആ സ്ഥാനം കമല ഹാരിസ് ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു. കമല കമ്മ്യൂണിസ്റ്റാണ്, സോഷ്യലിസ്റ്റല്ല. അവരുടെ കാഴ്ചപ്പാടുകൾ നോക്കിയാലറിയാം, അവർക്ക് രാജ്യത്തിന്റെ അതിര്‍ത്തികൾ കള്ളൻമാർക്കും കൊലപാതകികൾക്കും പീഡകൻമാര്‍ക്കുമായി തുറന്നു കൊടുക്കാനാണ് ആഗ്രഹം. ജോ ബൈഡനും കമല ഹാരിസും ആവശ്യപ്പെടുന്നത് രാജ്യത്ത് അമിത നികുതി ഈടാക്കാനും അതിർത്തികൾ തുറക്കാനുമാണെന്നും കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന ട്രംപ് ആശുപത്രിയിൽ നിന്നും ഫോണിലൂടെ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
മൈക്ക് പെന്‍സും കമല ഹാരിസും തമ്മിൽ നടന്ന വൈസ് പ്രസിഡണ്ട് സംവാദത്തില്‍ ട്രംപിന്റെ നയങ്ങൾ ചൂടേറിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. കോവിഡ് 19, ചൈന, അതിർത്തി വിഷയങ്ങൾ,വംശീയ അതിക്രമങ്ങൾ അങ്ങനെ നിരവധി വിഷയങ്ങൾ ചർച്ചയിൽ വന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കമല ഹാരിസിനെതിരെ രൂക്ഷ വിമർശനമുന്നയിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്.