നേപ്പാൾ അറിയാതെ അതിർത്തി കയ്യേറി ചൈനയുടെ കെട്ടിട നിർമാണം; റിപ്പോർട്ട്

നേപ്പാൾ അതിർത്തി കയ്യേറി നേപ്പാൾ അറിയാതെ ഒൻപതോളം കെട്ടിടങ്ങൾ നിർമിച്ച് ചൈന. ഹംല ജില്ലയിലാണ് ചൈനയുടെ ഈ കടന്നുകയറ്റമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടുത്തെ വില്ലേജ് കൗണ്‍സില്‍ തലവന്‍ വിഷ്ണു ബഹാദുര്‍ ലാമ പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ചൈനീസ് പട്ടാളം നടത്തിയ കടന്നുകയറ്റം ശ്രദ്ധയിൽപ്പെടുന്നത്. 

ഈ സ്ഥലത്തേക്ക് പോകാൻ നേപ്പാൾ ഉദ്യോഗസ്ഥരെയും പൊതുജനത്തെയും ചൈനീസ് സൈന്യം അനുവദിച്ചില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേപ്പാള്‍ അതിര്‍ത്തിയിൽ രണ്ട് കിലോമീറ്ററോളം കയ്യേറിയാണ് ചൈന കെട്ടിടങ്ങള്‍ നിർമിച്ചിരിക്കുന്നത്. ഇതുപോലെ ചൈന 11 സ്ഥലങ്ങളില്‍ കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാളിലെ കൃഷി മന്ത്രാലയം മുൻപ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

അതേസമയം ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉൾപ്പെടുത്തി നേപ്പാൾ വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നൽകുമെന്നും ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികൾക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉൾപ്പെടുത്തി പുസ്തകം തയാറാക്കി നൽകിയതായും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്റിയാൽ അറിയിച്ചിരുന്നു. 

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നു നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി വെല്ലുവിളിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായ ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് , ലിംപിയാധുര എന്നിവിടങ്ങൾ തങ്ങളുടേതാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്.