യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകി. ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വെകള്‍ പറയുന്നു. സാമ്പത്തിക മാനേജ്മെന്‍റില്‍ ട്രംപിന് അനുകൂലമാണ് സര്‍വെകളെങ്കില്‍ മറ്റെല്ലാ വിഷയങ്ങളിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു. വെള്ളക്കാരുടെ വോട്ടിലാണ് ഇക്കുറിയും പ്രസിഡന്‍റ് ട്രംപിന്‍റെ പ്രതീക്ഷ.
ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സ്വത്വരാഷ്ട്രീയത്തിനെതിരായ പോരാളിയായി ഒരു മറയുമില്ലാതെ സ്വയം അവതരിപ്പിക്കുകയാണ് ഡോണള്‍ഡ് ട്രംപ് ഈ തിരഞ്ഞെടുപ്പില്‍. അമേരിക്കന്‍ പൊതുസമൂഹത്തെ അസ്വസ്ഥമാക്കുന്ന വംശീയതയെ വെള്ളക്കാരന്‍റെ പക്ഷം ചേര്‍ന്ന് ന്യായീകരിക്കുകയാണ് പ്രചാരണവേദികളിലുടനീളം ട്രംപ്. രാജ്യ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്‍റ് വംശീയതയില്‍ പരസ്യമായി പക്ഷം പിടിക്കുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകമടക്കം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ രാജ്യത്തിനെതിരായ ഗൂഡാലോചനയെന്നാണ് ട്രംപിന്‍റെ പക്ഷം. വംശീയതയെക്കെതിരായ പോരാട്ടത്തില്‍ ബൈഡനാണ് മികച്ച നേതാവെന്ന് വിവിധ സര്‍വകെള്‍ പറയുന്നു.കോവിഡ് വാക്സീന്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളിലും വോട്ടര്‍മാര്‍ ബൈഡനൊപ്പമാണ്.