കോവിഡ് വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. വാക്സിൻ പൂർണ വിജയം നേടിയാലും അത് ജനങ്ങളിലെത്തിക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. കൊറോണാവൈറസിനുള്ള വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചാലും 700 കോടിയിലേറെ ഡോസുകള്‍, മരുന്നു നിര്‍മാണ കമ്പനികളില്‍ നിന്ന് ശേഖരിച്ച്, ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കുക എന്നത് ഐതിഹാസികമായ ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മഹാവ്യാധി ചരക്കു നീക്കം നടത്തുന്ന പല കമ്പനികളുടെയും നടുവൊടിച്ചുകഴിഞ്ഞു. വൈറസ് ബാധയ്ക്കു മുൻപ് ഉണ്ടായിരുന്നതിനെക്കാള്‍ കുറച്ചു കപ്പലുകളും വിമാനങ്ങളുമൊക്കെയാണ് ഇപ്പോള്‍ സേവനം നടത്തുന്നത്. അതു പോരെങ്കില്‍ എന്നാണ് വാക്‌സിന്‍ പുറത്തിറക്കുക എന്ന കാര്യത്തിലും ഒരു തീര്‍ച്ചയുമില്ല. എളുപ്പത്തില്‍ പൊട്ടിപ്പോകാവുന്ന കുപ്പികളില്‍ നിറച്ചായിരിക്കാം വാക്‌സിനുകള്‍ വിതരണത്തിനെത്തുക. ഇവ സൂക്ഷിച്ചു കൈകാര്യം ചെയ്‌തേ മതിയാകൂ. മുൻപൊരിക്കലും ഏര്‍പ്പെട്ടിട്ടില്ലാത്ത, ചിന്തിച്ചിട്ടില്ലാത്ത അത്ര വിപുലമായ മുന്നൊരുക്കത്തോടു കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഈ വെല്ലുവിളി നേരിടാൻ സാധിക്കൂ.
അതിവേഗം വാക്‌സിന്‍ വികസിപ്പിക്കുക എന്നത് ഒട്ടും സാധ്യമല്ല. എന്നാല്‍, അത്രയ്ക്കില്ലെങ്കിലും ലോകമെമ്പാടും അത് എത്തിച്ചു നല്‍കുക എന്നതും ആയാസകരവും സങ്കീര്‍ണവുമായ പ്രക്രീയയാണ്. നിരവധി പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പല അടിസ്ഥാന സൗകര്യങ്ങളും ശോഷിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ചരക്കു ഗതാഗത കമ്പനികളിലൊന്നായ ഫ്‌ളെക്‌സിപോര്‍ട്ടിന്റെ മേധാവി നീല്‍ ജോണ്‍സ് പറയുന്നത് തങ്ങള്‍ അതിനു സജ്ജമല്ല എന്നാണ്. സത്യം പറയട്ടേ. പിപിഇ കിറ്റുകള്‍ (സര്‍ജിക്കല്‍ മാസ്‌കുകളും, ഗ്ലൗസുകളും മറ്റും) എത്തിച്ചുകൊടുക്കുന്നതു പോലെയുള്ള ഒരു പ്രക്രീയയല്ല വാക്‌സിന്‍ എത്തിച്ചുകൊടുക്കല്‍.
പിപിഇ കിറ്റുകള്‍ എവിടെയെങ്കിലും രണ്ടു ദിവസത്തേക്കു കിടന്നെന്നു കരുതി അതിന് കുഴപ്പം വരണമെന്നില്ല. എന്നാല്‍, അങ്ങനെ കിടന്നാല്‍ വാക്‌സിന്‍ നശിക്കും. ബോയിങ് കമ്പനിയുടെ 777 ചരക്കു വിമനത്തിന് ഏകദേശം 10 ലക്ഷം ഡോസ് വാക്‌സിന്‍ ഒരു സമയത്ത് വഹിക്കാനായേക്കുമെന്നാണ് എമിറെയ്റ്റ്‌സ് സ്‌കൈകാര്‍ഗോയുടെ ജൂലിയല്‍ സച്ച് കണക്കുകൂട്ടുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് വേണ്ടതെങ്കില്‍ അതു ലോകമെമ്പാടും എത്തിക്കണമെങ്കില്‍ ഏകദേശം 8000 വിമാനങ്ങള്‍ക്കു വഹിക്കാവുന്ന അത്രയുണ്ടാകും മരുന്ന്.