ചൈനയെ ലക്ഷ്യമാക്കി അമേരിക്ക വലിയ തോതിൽ സൈനികവിന്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത്. സംഘർഷം വലിയ ചർച്ചയാവുമ്പോഴാണ് അമേരിക്കയുടെ ഈ നീക്കം. മൂന്ന് വിമാനവാഹിനി കപ്പലുകളാണ് പസഫിക് സമുദ്രത്തിൽ എത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് ചൈനയ്ക്കെതിരെ ഒരേ സമയം മൂന്ന് വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിക്കുന്നത് എന്നതും ശ്രദ്ധേയം.
പസിഫിക് സമുദ്ര മേഖലയിൽ 24 മണിക്കൂറിനുള്ളിൽ വൻ സൈനിക വിന്യാസം നടത്തിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊറോണവൈറസ് വ്യാപന വിഷയത്തിൽ കൃത്യമായ സമയത്ത് ലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അമേരിക്കയുടെ സൈന്യത്തിന്റെ നീക്കം.
വിമാനവാഹി കപ്പലുകൾക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളുമാണ് അമേരിക്കൻ സൈന്യത്തിന്റെ വരവ്. 2017 ൽ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികൾ പസിഫിക് സമുദ്ര മേഖലയിൽ എത്തുന്നത്.
കോവിഡ്-19 ന്റെ വ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യുഎസ്‌എസ് തിയോഡോർ റൂസ്‌വെൽറ്റ് ഇപ്പോൾ പസിഫിക്കിൽ തിരിച്ചെത്തിയിരിക്കുന്നത്. ഗുവാമിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് തിയോഡോർ റൂസ്‌വെൽറ്റ് ഇവിടെ എത്തിയിരിക്കുന്നത്. യുഎസ്‌എസ് നിമിറ്റ്സ്, യുഎസ്‌എസ് റൊണാൾഡ് റീഗനും ആണ് മറ്റു രണ്ടു വിമാനവാഹിനി കപ്പലുകൾ.
കൊറോണവൈറസ് ഭീതി മുതലെടുത്ത് ചൈന കടലിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമേരിക്കൻ സേനയുടെ നീക്കം. മഹാമാരിയിൽ നിന്നുള്ള വീഴ്ച ചൈന പ്രയോജനപ്പെടുത്തുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് ഇപ്പോഴത്തെ അടിയന്തര നീക്കമെന്നും സൂചനയുണ്ട്.