കസ്റ്റമർ കെയറിലേക്ക് വിളിച്ചത് 24,000 തവണ! 71 കാരൻ അറസ്റ്റിൽ

രണ്ട് വർഷത്തിനിടെ 24,000 തവണ കസ്റ്റമർ കെയറിലേക്ക് വിളിച്ച 71 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാൻകാരൻ അകിതോഷി അകാമോട്ടോ എന്നയാളാണ് ഈ വിവാദ ഫോൺവിളിക്കാരൻ. ശല്യം സഹിക്കവയ്യാതെയാണ് സ്വകാര്യ കമ്പനി ഇയാൾക്കെതിരെ പരാതി നൽകിയത്. 

കസ്റ്റമർ കെയറിൽ വിളിച്ചിട്ട് പലപ്പോഴും മിണ്ടാതിരിക്കുക, ഫോൺ എടുക്കുന്ന ജീവനക്കാരോട് മോശമായി സംസാരിക്കുക, എന്തെല്ലാം സേവനങ്ങൾ ലഭിക്കുമെന്നൊക്കെ അറിയുക ഇതൊക്കെയാണ് അകിതോഷിയുടെ പ്രധാന പണി. ഫോൺവിളി കൂടി ഒടുവിൽ കസ്റ്റമർ കെയർ ജീവനക്കാർക്ക് മറ്റാരുടെയും ഫോൺ എടുക്കാൻ നേരമില്ലാതെയായി. നിവൃത്തിയില്ലാതെയാണ് ഇത്രയും പ്രായമുള്ള ആൾക്കെതിരെ പരാതി നൽകേണ്ടി വന്നതെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്.

ഫോൺവിളിയെ കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളൊന്നും അകിതോഷി ഒട്ടും സീരിയസായി എടുത്തിട്ടുമില്ല. കക്ഷി വളരെ കൂൾ ആണെന്നാണ് പൊലീസ് പറയുന്നത്. അകിതോഷിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്നും മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.