അവളുടെ ചോദ്യത്തിന് മുന്നിൽ അയാളുടെ തല കുനിഞ്ഞിരിക്കുകയായിരുന്നു. ഒരിക്കൽ പോലും അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്നത് അഷ്റഖ് ഹാജി ഹമീദ് എന്ന യുവതി. മറുവശത്ത് അബു ഹമാം. ഒരിക്കല്‍ അഷ്റഖിന്റെ ഉടമയായിരുന്നു അബു ഹമാം. ഇന്നാകട്ടെ അബു ഹമാം ജയിലിലും അഷ്റഖ് സ്വതന്ത്രയും. ജീവിതത്തിൽ നേരിട്ട ക്രൂരതകൾ എണ്ണിയെണ്ണി അയാളോട് പറഞ്ഞ് അവൾ വിതുമ്പി. ഒടുവിൽ ഭീകരന്റെ മുന്നിൽ തന്നെ കുഴഞ്ഞുവീണു. അപ്പോഴും അയാൾ തല ഉയർത്തിയില്ല.
14-ാം വയസ്സിലാണ് അഷ്റഖ് എന്ന പെണ്‍കുട്ടി ലൈംഗിക അടിമയായി വില്‍ക്കപ്പെടുന്നത്. ഐഎസ് ഭീകരസംഘടന അംഗമായ അബു ഹാമാം ആണ് അവളെ വാങ്ങിയത്. ലൈംഗിക അടിമയാക്കി. വര്‍ഷങ്ങള്‍ക്കുശേഷം അഷ്റഖ് മോചിതയായി. അബു ഹമാം ജയിലിലുമായി. ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുന്ന അബു ഹമാമിനെ കാണാനെത്തിയതാണ് അഷ്റഖ്.
അയാളുടെ മുഖത്തു നോക്കി തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് അവൾ എണ്ണിയെണ്ണി പറഞ്ഞു.‘ എന്റെ 14-ാം വയസ്സിലാണ് നിങ്ങള്‍ എന്നെ ബലാല്‍സംഗം ചെയ്യുന്നത്. നേരേ നോക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നത്. അഭിമാനം എന്നൊന്ന് നിങ്ങള്‍ക്കില്ലേ ? ജയില്‍ യൂണിഫോമില്‍ വിലങ്ങണിഞ്ഞു നില്‍ക്കുന്ന അബു ഹമാം ഒരു വാക്കുപോലും പറഞ്ഞില്ല. ഇറാഖിലെ ജയിലിലാണ് ഇപ്പോഴയാള്‍. ജയില്‍ അധികൃതര്‍ തന്നെയാണ് പഴയ അടിമയ്ക്കും ഉടമയെ നേരില്‍ കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്.
എനിക്കന്ന് 14-ാം വയസ്സ്. നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായം. നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരിക്കല്‍ നിങ്ങള്‍ ഉള്‍പ്പെട്ട ഐഎസ് സംഘടനയുടെ അടിമയായിരുന്നു ഞാന്‍. അതേ ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയായിരിക്കുന്നു. നിങ്ങളാകട്ടെ തടവിലും. തടവിലാക്കപ്പെടുക എന്നാല്‍ എന്താണെന്ന് ഇനിയെങ്കിലും നിങ്ങള്‍ അറിയും. ഏകാന്തവാസത്തിന്റെയും പീഡനത്തിന്റെയും അര്‍ഥവും നിങ്ങള്‍ അറിയാന്‍ പോകുന്നതേയുള്ളൂ. നിങ്ങള്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടായിരുന്നെങ്കില്‍ സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത എന്നോട് ക്രൂരത കാണിക്കുമായിരുന്നോ ?’ രോഷത്തോടെ അവൾ ചോദിച്ചു. ജയില്‍ അധികൃതര്‍ തന്നെയാണ് പഴയ അടിമയ്ക്കും ഉടമയെ നേരില്‍ കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്.
ചോദ്യങ്ങള്‍ ഇത്രയുമായപ്പോഴേക്കും അഷ്റക് നിലത്തേക്ക് കുഴഞ്ഞുവീണു. ഐഎസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം ഇതാദ്യമായല്ല അഷ്റഖ് അബു ഹമാമിനെ നേരിടുന്നത്. ഭീകര സംഘടനയുടെ പിടിയില്‍നിന്ന് ജര്‍മനിയിലേക്ക് രക്ഷപ്പെട്ടതിനുശേഷം ജര്‍മനിയിലെ സ്റ്റര്‍ട്ട്ഗട്ട് നഗരത്തില്‍വച്ച് അബു ഹമാം അഷ്റഖിനെ കണ്ടിരുന്നു. അപ്പോഴും അയാള്‍ അവളെ ഭീഷണിപ്പെടുത്തി.
നീ താമസിക്കുന്നത് എവിടെയാണെന്ന് എനിക്കറിയാം എന്നാണ് ഭീഷണിസ്വരത്തില്‍ അയാള്‍ അവളോട് പറഞ്ഞത്. 100 ഡോളറിന് തന്നെ ലൈംഗിക അടിമയായി വാങ്ങിക്കുകയും ഒരു ദിവസം തന്നെ പല തവണ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്ത പുരുഷനെ നേരില്‍കണ്ടപ്പോള്‍ യസീദി വനിതയായ അഷ്റഖിന് ദേഷ്യവും രോഷവും അടക്കിവയ്ക്കാനായില്ല. ഒരവസരം കിട്ടിയപ്പോള്‍ അഷ്റഖ് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അബു ഹമാം ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു. ഇറാഖി ചാനലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ അഷ്റഖ്, യസീദികളായ തങ്ങളെ ഇറാഖിനെ സിന്‍ജാറില്‍നിന്ന് ഐഎസുകാര്‍ എങ്ങനെയാണ് തട്ടിക്കൊണ്ടുപോയതെന്നും വിവരിക്കുന്നുണ്ട്.