വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാഞ്ചെയുടെ ആരോഗ്യനില അതീവ ഗുരൂതരമാണെന്ന ആശങ്ക പങ്കുവെച്ച് അറുപതിലധികം ഡോക്ടര്‍മാര്‍. ബ്രിട്ടീഷ് സർക്കാറിനയച്ച തുറന്ന കത്തിലാണ് ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അസാഞ്ചെയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കണ്ട ദൃക്സാക്ഷികളുടെയും പരിശോധിച്ച ഡോക്ടർമാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്ത്.
അതീവസുരക്ഷയുള്ള ബ്രിട്ടീഷ് ജയിലിലാണ് 48 കാരനായ അസാഞ്ചെയിപ്പോൾ . 175 വര്‍ഷം വരെ തവുശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനിലെ ജയിലില്‍ കഴിയുന്ന മകന്‍ അവിടെവച്ച് മരിച്ചേക്കുമെന്ന് നേരത്തെ അസാഞ്ചിന്റെ പിതാവ് ജോണ്‍ ഷിപ്റ്റണ്‍ ആരോപിച്ചിരുന്നു. പിതാവിന്റെ വേദന മുന്‍നിര്‍ത്തിയല്ല താനിത് പറയുന്നതെന്നും തികച്ചും സത്യസന്ധമായ കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
2010ല്‍ ലോകരാജ്യങ്ങളുടെ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടി. ഇവിടെ നിന്ന് ബ്രീട്ടിഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലും പ്രതിചേർക്കപ്പെട്ട അസാഞ്ചെക്കെതിരായ അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞയാഴ്ച സ്വീഡന്‍ അറിയിച്ചിരുന്നു.