ഗ്യാലറിയിൽ ഇരുന്ന് പുക വലിക്കുന്ന കുട്ടി. ക്യാമറ കണ്ണുകൾ അവനെ ഒപ്പിയെടുത്തു. ഇതോടെ സംഘാടകർ പാഞ്ഞെത്തി. അവനെ കയ്യോടെ പിടികൂടി. എന്നാൽ ഇതോടെ കഥ മാറി. കാന്‍സറിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തിന് പണം കണ്ടെത്താൻ സംഘടിപ്പിച്ച മൽസരത്തിനിടയാണ് കൗതുകസംഭവം.
തുര്‍ക്കിയിലെ ഫുട്ബോള്‍ ക്ലബ്ബായ ബേര്‍സാസ്പോറും ഫെനര്‍ബാച്ചേയുമാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് ഒരു കുട്ടി ഗ്യാലറിയിലിരുന്ന് പുകവലിച്ചത്. ഇത് ക്യാമറയിൽ പതിഞ്ഞതോടെ കുട്ടിയെ കയ്യോടെ പിടികൂടാൻ സംഘാടകർ പാഞ്ഞെത്തി. അപ്പോഴാണ് പുക വലിച്ച കുട്ടിയ്ക്ക് വയസ് 36 ആണെന്ന് അധികൃതർ തിരിച്ചറിയുന്നത്. മകനൊപ്പം മത്സരം കാണാനെത്തിയ പിതാവാണ് പുകവലിച്ച് ക്യാമറയില്‍ കുടുങ്ങിയത്. പ്രായം സംബന്ധിച്ച് സത്യാവസ്ഥ ബോധ്യമായതോടെ പൊതുസ്ഥലത്ത് പുകവലിച്ചതിന് 13 യൂറോ പിഴയടപ്പിച്ചാണ് സംഘാടക സമിതി ‘പയ്യനെ’ വിട്ടത്.