യുദ്ധത്തിന് പിന്തുണ; പ്രിയങ്ക ചോപ്രയെ പുറത്താക്കണം; യൂണിസെഫിനോട് പാക്കിസ്ഥാൻ

പ്രിയങ്ക ചോപ്രയെ യൂണിസെഫിന്റെ ഗുഡ്‌വിൽ ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് പാക്കിസ്ഥാൻ. കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച സാഹചര്യത്തിലാണ് പ്രിയങ്കക്കെതിരെ പാക് മന്ത്രി ഷിരീൻ മസാരി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് മസാരി കത്തയച്ചു. 

''ആണവയുദ്ധമുൾപ്പെടെയുള്ള യുദ്ധങ്ങളോടുള്ള പിന്തുണയെന്നത് ഗുഡ്‌വിൽ അംബാസഡർ എന്ന ഐക്യരാഷ്ട്രസഭാ പദവിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നാണ്. പ്രിയങ്കയെ പദവിയില്‍ നിന്ന് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ സമാധാനത്തിന്റെ അംബാസഡർ എന്ന ആശയത്തെ ലോകം പരിഹാസത്തോടെയേ നോക്കിക്കാണൂ''- കത്തിൽ മസാരി കുറിച്ചു. 

''ഫാസിസം, കൂട്ടക്കൊല, വംശീയവിദ്വേഷം എന്നിവയിലൂന്നിയുള്ള നാസി സിദ്ധാത്തിനോട് സമാനമാണ് മോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങൾ. ഇതിനെയാണ് പ്രിയങ്ക ചോപ്ര പരസ്യമായി പിന്തുണച്ചത്. ഇന്ത്യൻ പ്രതിരോധമന്ത്രി പാക്കിസ്ഥാനെതിരെ നടത്തിയ ആണവഭീഷണിയെയും പ്രിയങ്ക പിന്തുണച്ചു''- കത്തിൽ മന്ത്രി പറയുന്നു.