ലൈംഗിക പീഡനക്കേസിൽ പ്രശസ്ത യു.എസ്. ഗായകൻ ആർ.കെല്ലി അറസ്റ്റിലായ വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. വ്യാഴാഴ്ചയാണ് ഷിക്കാഗോയിൽനിന്ന് ആഭ്യന്തരസുരക്ഷാവിഭാഗം ഇയാളെ അറസ്റ്റുചെയ്തത്. സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം, ബാലലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങി ഇരുപതിലേറെ കുറ്റങ്ങളാണ് കെല്ലിയുടെ പേരിലുള്ളത്.
ഇപ്പോൾ കൂടുതൽ വിവരങ്ങളാണ് സുരക്ഷാ വിഭാഗം പുറത്തു വിടുന്നത്. 1999 മുതൽ കഴിഞ്ഞ 20 വർഷക്കാലമായി കെല്ലി സെക്സ് റാക്കറ്റ് പ്രവർത്തിപ്പിച്ച് വരികയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും നിയമപരമല്ലാതെ ലൈംഗികവൃത്തിക്ക് ഉപയോഗം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.
സംഗീത പരിപാടികള്‍ക്കായി രാജ്യം മുഴുവൻ ചുറ്റുന്ന കെല്ലിക്കൊപ്പം എപ്പോഴും സത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും കാണുമായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. കോടതയിൽ കേസ് വാദിക്കുന്ന അഭിഭാഷകർ പറയുന്നത് ഇങ്ങനെയാണ്. അടിമകളായിരിക്കുന്ന പെൺകുട്ടികൾക്ക് ഇയാൾ ചില നിബന്ധനകൾ വച്ചിരുന്നു. അവർ അയാളെ ഡാഡി എന്ന് വിളിക്കണം, സമ്മതമില്ലാതെ ശുചിമുറിയിലോ ഭക്ഷമം കഴിക്കാനോ പോകരുത്, തല എപ്പോഴും താഴ്തി വച്ചിരിക്കണം, മറ്റ് പുരുഷന്മാരെ നോക്കാൻ പാടില്ല തുടങ്ങിയ വിചിത്രമായ ചിട്ടവട്ടങ്ങളാണ് കെല്ലി പെൺകുട്ടികളിൽ അടിച്ചേൽപ്പിച്ചിരുന്നത്.
ഫെബ്രുവരിയിൽ പീഡനക്കേസിൽ അറസ്റ്റിലായെങ്കിലും മൂന്നുദിവസത്തിനുശേഷം ജാമ്യം ലഭിച്ചിരുന്നു. തന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം കെല്ലി നിഷേധിച്ചു. ജനുവരിയിലാണ് കെല്ലിയുടെ ജീവിതകഥ പറയുന്ന ‘സർവൈവിങ് ആർ.കെല്ലി’ എന്ന ഡോക്യുമെന്ററി ചിത്രം പുറത്തിറങ്ങിയത് ഇതിനുപിന്നാലെയാണ് കെല്ലിക്കെതിരേ അന്വേഷണം തുടങ്ങിയത്. സ്ത്രീകളെയും പെൺകുട്ടികളെയും കെല്ലി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഡോക്യുമെന്ററിയിൽ പരാമർശിച്ചിരുന്നു.