സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടാൻ ഇൗ മകൻ നടത്തിയ ഫോട്ടോഷൂട്ട് ലോകത്തിന്റെ വിമർശനം നേടുകയാണ്. മരിച്ചുപോയ സ്വന്തം പിതാവിന്റെ അസ്ഥികൂടം പുറത്തെടുത്തായിരുന്നു ഇൗ മകൻ ഫോട്ടോഷൂട്ട് നടത്തിയത്. പിതാവിന്‍റെ ശേഷിക്കുന്ന അസ്ഥികൾ പുറത്തെടുത്ത ശേഷം അത് ഒരു ഷീറ്റിൽ നിരത്തി വച്ച് അതിനൊപ്പം നഗ്നനായി കിടന്നാണ് മകൻ ചിത്രമെടുത്തത്. ചൈനയിൽ നിന്നാണ് ഇൗ വിവാദഫോട്ടോഷൂട്ട്.
ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്‍റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്‍റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ ആര്‍ട് വെബ്സൈറ്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിലും പങ്കുവച്ചു. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായി. ഇതിന് പിന്നാലെ വിമർശനങ്ങളും.
ഒാർമ വയ്ക്കുന്നതിന് മുൻപ് മരിച്ചുപോയ അച്ഛനൊപ്പം കിടക്കണമെന്ന മോഹം കൂടിയാണ് ഇതിലൂടെ സാധ്യമായതെന്നാണ് മകൻ പറയുന്നത്. എന്നാൽ ഇൗ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഉയരുന്ന രോഷം. 28 മില്യണ്‍ പേരാണ് ഈ ഫോട്ടോകള്‍ കണ്ടിരിക്കുന്നത്.