സ്പെയിനിലെ വില്ലാറമിയേല്‍ എന്ന കൊച്ചുഗ്രാമം ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ദിവസങ്ങളായി ഗ്രാമവാസികളുടെ വീടിന്റെ മുൻപിൽ ആരോ പണം കൊണ്ടു വയ്ക്കുന്നതാണ് ഈ ഗ്രാമത്തെ ലോകത്തിനു മുൻപിൽ ശ്രദ്ധകേന്ദ്രമാക്കുന്നത്. ബുധനാഴ്ച്ച മുതല്‍ 15 വീട്ടുകാര്‍ക്കാണ് പണപ്പൊതി ലഭിച്ചത്.100 യൂറോയ്ക്ക് മുകളിലാണ് (ഏകദേശം 8000 രൂപ) ഓരോരുത്തര്‍ക്കും ലഭിക്കുന്നത്.
വെറും 800 ഓളം പേർ മാത്രമാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. അജ്ഞാതനായ ഇയാളെ വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നതും. മേയർ നൂരിയ സൈമൺ ഇത് സംബന്ധിച്ച് വിശദീകരണം നൽകുകയും ചെയ്തു.
എവിടുന്നാണ് ഈ പണം വരുന്നതെന്ന് അറിയാതെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഞങ്ങള്‍. ആരാണ് നല്‍കുന്നതെന്നോ അയാളുടെ ഉദ്ദേശം എന്തെന്നോ അറിയില്ലെന്നും മേയര്‍ പറഞ്ഞു. കിട്ടയവരില്‍ ചിലര്‍ക്ക് കൃത്യമായ മേല്‍വിലാസം മുഖേനെയാണ് പണം ലഭ്യമായത്. അത്രയും അടുത്തറിയാവുന്ന ആരെങ്കിലുമാകാം പണം അയക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്.
പണം ലഭിക്കുന്നവർ തമ്മിിൽ യാതൊരു ബന്ധമില്ലാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഒരു സംഗതി. പണം കിട്ടിയ പലരും പൊലീസിനേയും ബാങ്കിനേയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരാണെന്ന് മാത്രം തിരിച്ചറിഞ്ഞില്ല. കുറ്റകൃത്യമൊന്നും അല്ലാത്തത് കൊണ്ടു തന്നെ ഇതുവരെ പൊലീസ് അന്വേഷണവും നടത്തിയിട്ടില്ല.