ട്രാന്‍സ്ജെന്‍ഡേസിനെ സൈനീകസേവനത്തില്‍ നിന്നും ഒഴിവാക്കാനുള്ള ട്രംപിന്റെ നയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഒന്‍പത് ജഡ്ജിമാരടങ്ങുന്ന ബഞ്ചില്‍ അഞ്ചു പേര്‍ തീരുമാനത്തെ അംഗീകരിച്ചു.
അമേരിക്കയുെട പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷത്തിന് ശേഷം, 2017ലാണ് ഭിന്നലിംഗക്കാരെ സൈനീക സേവനത്തില്‍ നിന്നും ഒഴിവാക്കുെമന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. അതിനുള്ള നടപടികള്‍ അന്നുതന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ കീഴ്കോടതികളെല്ലാം തന്നെ ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തു. തുടര്‍ന്നാണ് വിഷയം സുപ്രീംകോടതിയെത്തിയത്. ഭിന്നലിംഗക്കാര്‍ക്ക സൈന്യത്തില്‍ ചേരാനുള്ള അവസരവും ചികില്‍സയ്ക്കായുള്ള പണവും നല്‍കുമെന്നുമുള്ള ബരാക് ഒബാമയുടെ പ്രഖ്യാപനം വിപ്ലവാത്മകമായ മാറ്റമാണ് രാജ്യത്ത് സൃഷ്ടിച്ചിരുന്നത്.
എന്നാല്‍ ഈ നടപടികള്‍ രാജ്യത്തിന് സാമ്പത്തീക നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇതിനനുകൂലമായാണ് കോടതി പ്രതികരിച്ചതെങ്കിലും വിധി നടപ്പാക്കാനുള്ള സ്വാതന്ത്രം സൈന്യത്തിനാണെന്നും കോടതി സൂചിപ്പിച്ചു. ലിംഗമാറ്റം വേണ്ടവരോ, നിലവില്‍ ലിംഗമാറ്റചികില്‍സ നടത്തുന്നവര്‍ക്കോ സൈന്യത്തിന്‍ പ്രവേശനം നിഷേധിക്കാന്‍ ഈ വിധിയോടെ സാധ്യമാകും. നിലവില്‍ പതിനയ്യായിരത്തോളം ഭിന്നലിംഗക്കാരാണ് അമേരിക്കന്‍ സേനയില്‍ സേവനമനുഷ്ടിക്കുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനെതിരെ പ്രതിപക്ഷ ബഹളം ശക്തമായിരിക്കെ. ഭിന്നലിംഗക്കാരുടെ വിഷയത്തിലെ അനുകൂല വിധി ട്രംപിന് ആശ്വാസമാണ്.