കൗമാരക്കാരിയായ മകളെ കോടീശ്വരന് വിൽക്കാൻ ശ്രമം; മുൻ സൗന്ദര്യറാണിക്ക് ശിക്ഷ

irina-gladkikh
SHARE

പതിമൂന്നുകാരിയായ മകളെ റഷ്യയിലെ പണക്കാരന് കാഴ്ചവയ്ക്കാനായി കൊണ്ടു പോയ മുൻ സൗന്ദര്യറാണിയെ കോടതി നാലരവർഷം തടവിന് ശിക്ഷിച്ചു. ഓൺലൈൻ വഴി ഇ‌ടപാടുകാരനുമായി കരാരിൽ ഏർപ്പെട്ടതിനു ശേഷമാണ് മകളുമായി ഇവർ മോസ്കോയിലേയ്ക്ക് പോയതെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു. റഷ്യയിലെ  സൗന്ദര്യ മത്സര ജേതാവായ ഇറിനാ ഗ്ലാഡ്കിക്കിനെയാണ് കോടതി ശിക്ഷിച്ചത്.മകൾ കന്യകയാണെന്നും ഇതു വരെ ആരും സ്പർശിച്ചിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സാക്ഷ്യപത്രവുമായാണ് ഇവർ കോടീശ്വരനായ ഇടപാടുകാരനെ തേടി പോയതെന്ന് വ്യക്തമായതോടെയാണ് കുരുക്ക് മുറുകിയത്. 

ബാലപീഡനത്തിൽ തൽപ്പരനായ കോടീശ്വരനുമായി ഇവർ 19,100 പൗണ്ടിന് കരാർ ഏർപ്പെട്ടിരുന്നു. കൗമാരക്കാരിയായ മകളുടെ നഗ്നചിത്രങ്ങൾ എടുക്കുകയും കന്യാകത്വ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ കരാരിനെ കുറിച്ചറിഞ്ഞ പോലീസ് കോടീശ്വരനായി ചമഞ്ഞ് ഇവരെ കുടുക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മകളുമായി മോസ്കോയിലേയ്ക്ക് പോകുന്ന വഴിയാണ് ഇവർ പിടിയിലായത്. മോസ്‌ക്കോയിലെ ഒരു ആഡംബര നൗകയിലായിരുന്നു മകളുമായി ധനവാന്റെ കൂടിക്കാഴ്ചയ്ക്ക് അമ്മ വേദിയാക്കിയിരുന്നത്.

പൊലീസ് പിടിയിലായതോടെ ഇറിനാ കുറ്റം സമ്മതിച്ചു. ഇവരുടെ രണ്ടു സഹായികളെയും കോടതി ശിക്ഷിച്ചു. യെലനാ അനിസിമോവ, അലീനാ കുകണോവ എന്നി രണ്ടു സഹായികളെയും കോടതി മൂന്നര വർഷം ത‌ടവിനു ശിക്ഷിച്ചു. സൗന്ദര്യ മത്സര ജേതാവായ ഇറിനാ ഐടി ജീവനക്കാരി,  എസ്‌റ്റേറ്റ് ഏജന്റ്, എന്നി നിലയിൽ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ  ഇവർ നേരത്തെ ലൈംഗിക തൊഴിലാളിയായിരുന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കന്യകാത്വം വാങ്ങാന്‍ താല്‍പ്പര്യമുള്ള സമ്പന്നരെ കണ്ടെത്താനുള്ള ചുമതലയുളള സഹായികളും ലൈംഗിക തൊഴിലുമായി ബന്ധമുളളവരാണ്. പെൺകുട്ടിയുടെ മേൽ ഇറിനയ്ക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും കോടതി നീക്കം ചെയ്തു. പ്രായപൂർത്തിയാകും വരെ ഇറിനയ്ക്ക് മകളെ കാണാൻ സാധിക്കില്ലെന്നും മുത്തശ്ശിയ്ക്കായിരിക്കും കുട്ടിയുടെ മേലുളള അവകാശമെന്നും കോടതി വിധിച്ചു. 

MORE IN WORLD
SHOW MORE