അമേരിക്കയിലെ തോക്ക് നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ നടന്ന രണ്ട് വെടിവയ്പ്പുകളില്‍ ഇരുപത്തിയഞ്ചോളം പേരാണ് കൊല്ലപ്പെട്ടത്. ഒടുവില്‍ കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സ് പട്ടണത്തിലെ ബാറിലുണ്ടായ വെടിവയ്പ്പുകൂടിയായതോടെ അമേരിക്കന്‍ ജനത അരക്ഷിതാവസ്ഥയുടെ നിഴലിലാണ്.
ബുധനാഴ്ച്ച രാത്രി തൗസന്റ് ഓക്സിലെ ബാറില്‍ പതിമൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞ വെടിവയ്പ്പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഒടുവിലത്തേത്. കൗമാരപ്രായക്കാരാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലും. പിറ്റ്സ്ബര്ഗിലെ സിനോഗില്‍ ഉണ്ടായ കൂട്ടക്കൊലയുടെ ഞെട്ടലില്‍ നിന്ന് ജനങ്ങള്‍ കരകയറുന്നതിനിടെയാണ് വീണ്ടും വെടിപൊട്ടിയത്. പിറ്റ്സ്ബര്‍ഗലെ വെടിവെയ്പ്പില്‍ പതിനെന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച നാല് പൊലീസുകാര്‍ക്കടക്കം ആറു പേര്‍ക്ക് പരിക്കേറ്റു.
ഇതോടെ രാജ്യത്തെ ഉദാരമായ തോക്ക് നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. നിലവില്‍ ഇരുപത്തിയൊന്ന് വയസു പൂര്‍ത്തിയായ ആര്‍ക്കും രാജ്യത്ത് തോക്ക് സ്വന്തമാക്കാം. വെടിവയ്പ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇപ്പോള്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ അനുകൂലമായ നിലപാടുകളൊന്നും ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത്രയേറെ കൊലപാതകങ്ങള്‍ നടന്നിട്ടും തോക്ക് നിയമത്തില്‍ യാതൊരു അപാകതയുമില്ലെന്നുമാണ് ട്രംപിന്റെ വാദം.