ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത നേത്യത്വവും കൂടി കുട്ടിച്ചോറാക്കിയ നാടാണ് വെനസ്വേലയുടേത്. നോട്ടുനിരോധനം നടുവോടിച്ച രാജ്യം. നിക്കോളാസ് മധുറോ എന്ന ദീർഘവീഷണമോ ഭരണപാടവമോ ഇല്ലാത്ത ഭരണാധികാരിയുടെ കയ്യിൽ ചക്രശ്വാസം വലിക്കുകയാണ് വെനസ്വേല എന്ന രാജ്യം.വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയം വെനസ്വേലയിൽ ദുരിതമാണ് വിതച്ചത്. ഓഗസ്റ്റ് 2018 ൽ ആള്‍ക്കാര്‍ക്ക് മിനിമം ശമ്പളം 3,0000 ശതമാനം ആണ് കൂട്ടിയത്. എന്നിട്ടും ഒരു കിലോ ഇറച്ചി പോലും വാങ്ങാൻ ആ പണം മതിയാകുന്നില്ല. കടുത്ത സാമ്പത്തിക അരാജകത്വത്തിലൂടെ മുമ്പോട്ട് പോകുന്ന വെനസ്വേലയില്‍ നടപ്പാക്കിയ പുതിയ ശമ്പളസ്‌കെയില്‍ ഇന്ത്യന്‍ രൂപയുമായി നോക്കിയാല്‍ വെറും 50 പൈസയാണ് കൂലി വരിക. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലയന്‍ ബൊളിവറിന് രൂപാമൂല്യം 0.00028 എന്നതാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആള്‍ക്കാര്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ്.
വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി അന്യനാട്ടുകളിൽ ശരീരം വിൽക്കുകയാണ് വെനസ്വേലയിലെ സ്ത്രീകൾ. അതിദാരുണമായി വാർത്തകളാണ് ഇപ്പോൾ വെനസ്വേലയിൽ നിന്നും പുറത്തു വരുന്നത്. പട്ടിണി കൊണ്ട് സ്വന്തം കുഞ്ഞുമക്കളെ പോലും വിൽക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മാതാപിതാക്കൻമാർ. ദാരിദ്ര്യം നിറഞ്ഞ ഇവിടത്തെ വീട്ടുകളിൽ വഴക്കുകൾ നിത്യ സംഭവമാകുന്നുവെന്നും വീട്ടിലും കുട്ടികൾ ഉപദ്രവിക്കപ്പെടുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദാരിദ്ര്യം നിറഞ്ഞ വീടുകളിലെ വഴക്കുകള്‍ക്ക് പ്രധാന കാരണം ഭക്ഷണമാണ്. കുടുംബത്തിനു മൊത്തമായി തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണം വിശപ്പ് സഹിക്കാൻ വയ്യാതെ കുഞ്ഞുങ്ങൾ ആരെങ്കിലും എടുത്തു കഴിച്ചതാകാം ഈ വഴക്കുകളിലെല്ലാം ചെന്ന് അവസാനിക്കുന്നത്. ക്ഷണത്തിന് പോലും യാതൊരു മാര്‍ഗവുമില്ലാതാകുമ്പോള്‍ പലപ്പോഴും വീട്ടില്‍ നിന്ന് കുട്ടികളെ ഇറക്കിവിടുകയും ചെയ്യുന്നു. 'പൊലീസുകാര്‍ നമ്മളെ ഉപദ്രവിക്കും. യാചിക്കുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കും. ചിലര്‍ നമ്മളോട് കയര്‍ക്കും. പ്രസിഡന്റിനോട് പോയി ചോദിക്കൂവെന്നാകും അവരുടെ അട്ടഹാസം. വീട്ടില്‍ ഒരുപാട് പേരുണ്ട്. ഭക്ഷണമൊന്നും ആര്‍ക്കും തികയില്ല. അച്ഛന്‍ മരിച്ചതാണ്. ഇതുപോലെ ജീവിതകാലം മുഴുവന്‍ കഴിയാന്‍ നമുക്ക് താല്‍പര്യമില്ല.'- വെനസ്വേലയിലെ കുഞ്ഞുങ്ങളുടെ വിലാപമാണിത്.
പട്ടിണിയുടെ ദാരിദ്രവും നിറയുകയാണ് ഈ രാജ്യത്ത്. സ്വന്തം ശരീരവും കുഞ്ഞുങ്ങളെയും വിറ്റ് ജീവൻ നിലനിർത്താനാണ് ഇവിടത്തെ അമ്മമാരുടെ അവസാനശ്രമം. തെരുവിലെ ചവറ്റുകുട്ടകളിൽ ഭക്ഷണം തിരിയുന്ന കുട്ടികൾ നിത്യകാഴ്ചകളായി മാറുകയും ചെയ്യുന്നു. ഈ വര്‍ഷം നാണ്യപ്പെരുപ്പം 1.4 ദശലക്ഷം ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. അന്താരാഷട്രാ സാമ്പത്തിക സംഘടനകള്‍ പറയുന്നത് 2019 ല്‍ ഇത് 10 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. 1.9 ദശലക്ഷം വെനസ്വേലക്കാരാണ് 2015 ന് ശേഷം രാജ്യത്ത് നിന്നും പാലായനം ചെയ്തത്.
ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പുതിയ നിരക്ക് പ്രകാരം ഏറ്റവും താണശമ്പളം ഇപ്പോള്‍ 1,800 സോവറിന്‍ ബൊളിവര്‍ ആണ്.വെനസ്വേലയുടെ വരുമാനത്തിന്റെ 96 ശതമാനവും എണ്ണഉല്‍പ്പാദനത്തില്‍ നിന്നുമാണ്് എന്നാല്‍ ദിവസം 1.4 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ ഉല്‍പ്പാദനം.
നാടുകടക്കുന്നവരിൽ അധ്യാപികമാരുണ്ട്. പൊലീസുകാരികൾ, മാധ്യമപ്രവർത്തകർ എല്ലാവരും പട്ടിണി കാരണം സ്വന്തം നാടുവിട്ടു. ഇപ്പോൾ വേശ്യാലയത്തിലാണ്. വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി ഇപ്പോൾ അവർ അന്യനാട്ടുകളിൽ ശരീരം വിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി. അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങാന്‍ വെനസ്വേല കൂടുതല്‍ എണ്ണയുല്‍പ്പാദനം നടത്തേണ്ട സ്ഥിതിയുണ്ട്. എന്നാല്‍ 2003 ല്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തിയ മദുറോ വിദേശകറന്‍സി വിനിമയം ഏറ്റെടുത്തതോടെ തകര്‍ച്ച തുടങ്ങി. അതിന് ശേഷം വിനിമയ നിരക്കുമായി ബന്ധപ്പെടുത്തി കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിസന്ധിയാണ് രാജ്യം അനുഭവിക്കുന്നത്. വിദേശ കറന്‍സിയുടെ വിനിമയം സര്‍ക്കാര്‍ ഏജന്‍സി വഴി എന്ന രീതിയിലുള്ള മദുറോയുടെ സാമ്പത്തിക പരിഷ്‌ക്കരണം പ്രാദേശിക കറന്‍സിയും ഡോളറും തമ്മില്‍ മാറുന്നതിന് ആള്‍ക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഏജന്‍സിയെ ആശ്രയിക്കേണ്ട സ്ഥിതി വന്നതോടെ ഡോളറുകള്‍ മാറാന്‍ കാരണം കാണിക്കണമെന്നായി. അതിന് പുറമേ ഡോളറിന് സര്‍ക്കാര്‍ വെയ്ക്കുന്ന നിര്‍ബ്ബന്ധിത നിരക്കും പ്രശ്‌നമായി.
ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് ലാറ്റനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെ ബാധിച്ചിരിക്കുന്നത്. ഒരു കാപ്പി കുടിക്കണം എങ്കില്‍ വെനിസ്വലന്‍ കറന്‍സി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇവിടെ. പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനിസ്വേലന്‍ ജനത.
നാല് വർഷം മുമ്പ്് എണ്ണവിലയിടഞ്ഞതോടെയാണ് രാജ്യത്തിന്റെ ശനിദശയും തുടങ്ങിയത്. മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കിയപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു. അപ്പോള്‍ വീണ്ടും കൂടി. ധനശാസത്രജ്ഞന്മാര്‍ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ എന്ന് വിളിക്കുന്ന അവസ്ഥയിലാണ് ഈ രാജ്യം.
വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവറായിരുന്നു .അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.