വിവരങ്ങള്‍ ചോരുന്നത് പതിവായിട്ടും ഓണ്‍ലൈന്‍ അവിഹിത സൈറ്റിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. 2015 ല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റ്, ഹാഷ്ലി മാഡിസൻ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാർത്ത വന്നത്. അവിഹിത ബന്ധങ്ങൾ തേടിയെത്തുന്നവർക്കായാണ് ആഷ്‌ലി മാഡിസൺ സൈറ്റ്. കാനഡ ആസ്ഥാനമായുള്ള ഈ വെബ്സൈറ്റിലെ സ്വകാര്യ ഡാറ്റയാണ് പുറത്തായത്. വെബ്സൈറ്റിലെ നിത്യസന്ദർശകരിൽ ഭൂരിഭാഗവും ബ്രിട്ടണിൽ നിന്നുള്ളവരാണ്.
ജീവിതം ഒന്നേയുള്ളൂ, എന്നാല്‍ അതൊന്ന് ആഘോഷമാക്കിക്കൂടേ... എന്നതാണ് വെബ്സൈറ്റിന്റെ മുദ്രാവാക്യം. 2015ൽ നടന്ന ആ സൈബര്‍ ആക്രമണത്തില്‍ കുടുങ്ങിയത് സൈനികര്‍, എംപിമാർ എന്നിവരുടെ വ്യക്തി വിവരങ്ങൾ പുറത്തായത് രാജ്യസുരക്ഷയെ തന്നെ പ്രതിസന്ധിയിലാക്കി. എംപിമാരുടെ രഹസ്യജീവിത റിപ്പോർട്ടുകൾ പുറത്തായത് പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. 37 ദശലക്ഷം പേരുടെ വിവരങ്ങളാണ് ഹാക്കർമാർ അന്നു പുറത്തുവിട്ടത്.
വിലാസം, വയസ്സ്, ഫോൺ നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സ്വകര്യജീവിത അനുഭവങ്ങൾ എന്നിയല്ലാം ഹാക്കർമാർ പുറത്തുവിട്ടിരുന്നു. പിന്നീട് ഹാക്കര്‍മാര്‍ക്ക് വന്‍തുക നല്‍കി സൈറ്റ് അധികൃതര്‍ പ്രശ്നം ഒതുക്കിയെന്നാണ് റിപ്പോർട്ട്
ഇത്രയൊക്കെയായിട്ടും സൈറ്റിലെത്തുന്ന സന്ദർശകർക്ക് കുറവില്ല. ഓരോ വര്‍ഷവും ആഷ്‌ലി മാഡിസണിൽ 20,000 പുതിയ അംഗങ്ങൾ പണം കൊടുത്തു സർവീസ് വാങ്ങുന്നു. ഓരോ ദിവസവും ആഷ്‌ലി മാഡിഷണിൽ അവിഹിത ബന്ധം തേടിയെത്തുന്നത് ശരാശരി 40,000 പേരാണ്. ഹാക്കിങ്ങിന് ശേഷം വെബ്സൈറ്റ് ഡേറ്റാബേസിന്റെ സുരക്ഷ വർധിപ്പിച്ചെന്നാണ് ആഷ്‌ലി മാഡിസൺ പറയുന്നത്.
പണം കൊടുത്ത് അംഗത്വമെടുത്താല്‍, വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ആളുകളെ തിരഞ്ഞെടുക്കാം. സ്വകാര്യത സംരക്ഷിച്ചുകൊണ്ട് അവര്‍ക്കൊപ്പം കറങ്ങാം, ചാറ്റ് ചെയ്യാം, എന്തുമാകാം. എല്ലാം വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ടിൽ ഭദ്രം. എന്നാല്‍ സൈറ്റ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായി പരാതി ഉയരുന്നുണ്ട്.