ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത ബ്രെറ്റ് കവേനോ യു.എസ് സുപ്രീംകോടതി ജഡ്ജിയായി. ലൈഗികാരോപണത്തെ തുടര്‍ന്ന് എഫ്.ബി.ഐ അന്വേഷണം നേരിടുന്നതിനിടയിലാണ് കവേനോ സെനറ്റ് വോട്ടെടുപ്പില്‍ വിജയിച്ചത്. നൂറില്‍ അന്‍പത്പേര്‍ കവേനോയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.
അമേരിക്കയുടെ സമീപകാല ചരിത്രത്തില്‍ ഉണ്ടാവത്ത അത്ര നാടകീയ സംഭവങ്ങള്‍ക്കുശേഷമാണ് വാഷിങ്ടണ്‍ ഡി.സിയിലെ ഫെഡറല്‍ അപ്പീല്‍ ജഡ്ജിയായ ബ്രെറ്റ് കാവെനോ സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. ട്രംപിന്റെ നിലപാടുകളോടും ചിന്താഗതികളോടും ഏറ്റവും ചേര്‍ന്ന വ്യക്തി എന്ന നിലയ്ക്കാണ് കവേനോയെ ട്രംപ് തന്നെ നാമനിര്‍ദേശം ചെയ്തതത്. അതുകൊണ്ടുതന്നെ കവേനോയുടെ വിജയവും ട്രംപിന് അഭിമാനപോരാട്ടമായിരുന്നു.
പല സ്ത്രീപക്ഷ വിഷയങ്ങളിലും പിന്തിരിപ്പന്‍ നിലപാടെടുത്ത കവേനോയ്ക്കെതിരെ രാജ്യത്തെങ്ങും പ്രതിഷേധം അരങ്ങേറി. മുപ്പത് വര്‍ഷമുന്‍പത്തെ ലൈംഗിക പീഡന ആരോപണംകൂടി വന്നതോടെ പ്രതിഷേധങ്ങള്‍ അണപൊട്ടി. ഇതെല്ലാം ഡെമോക്രാറ്റുകളുടെ കെട്ടുകഥകളാണെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയാണ് ട്രംപ് കവേനോയ്ക്ക് പിന്നില്‍ ഉറച്ചുനിന്നത്. സെനറ്റില്‍ ചിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും എഫ്.ബി.ഐ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതോടെ അവരും കവേനോയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും രാജ്യമെങ്ങും കവേനോയ്ക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. അടുത്തമാസം നടക്കാന്‍ പോകുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും കവേനോ വിവാദം കത്തുമെന്ന് ഉറപ്പാണ്.