വാട്ട്സാപ്പ് ഉപഭോക്താക്കൾ കാത്തിരുന്ന ഗ്രൂപ്പ് വിഡിയോ, വോയ്‌സ് കോളിങ് സംവിധാനത്തിന് തുടക്കമായി. ഗ്രൂപ്പ് കോളുകൾക്കായി മാത്രം ആപ്പുകൾ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം താൽപര്യങ്ങളും നിറവേറ്റുന്ന ഇടമായി ഇതോടെ വാട്ട്സാപ്പ് മാറും എന്നാണ് പ്രതീക്ഷ. ഒരേസമയം പരാമാവധി നാലു പേർക്ക് മാത്രമേ ഗ്രൂപ്പ് കോൾ ചെയ്യാനാകു.
സിഗ്നൽ കുറവുള്ള ഇടങ്ങളിലും, വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കിലും ഗ്രൂപ്പ് കോൾ ചെയ്യാവുന്ന തരത്തിലണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു. 2014 മുതൽ വോയിസ് കോളിങ്ങും, 2016 മുതല്‍ വീഡിയോ കോളിങ് സംവിധാനവും വാട്ട്‌സാപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഇതുവരെ ഒരേ സമയം രണ്ടു പേര്‍ക്ക് മാത്രമേ പരസ്പരം ഫോൺ വിളികൾ സാധ്യമായിരുന്നുള്ളു.
ഗ്രൂപ്പ് കോള്‍ ആരംഭിക്കുന്നതിന് കോണ്ടാക്ടിലുള്ള ഒരു വ്യക്തിയുമായ വോയ്‌സ് കാള്‍ അല്ലെങ്കില്‍ വിഡിയോ കോൾ തുടങ്ങിയശേഷം അഡ് പാര്‍ട്ടിസിപ്പന്റ് ബട്ടന്‍ അമര്‍ത്തി മൂന്നു പേരെ കൂടി ഇതില്‍ ഉള്‍പ്പെടുത്താം. വലതുവശത്തൊണ് ഈ ബട്ടന്‍ നൽകിയിരിക്കുന്നത് നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലാണ് ഈ പുതിയ ഫീച്ചര്‍ വാട്ട്‌സ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ 50 പേര്‍ക്കും സ്‌കൈപ്പില്‍ 25 പേര്‍ക്കും ഒരോ സമയം ഗ്രൂപ്പ് വിഡിയോ കോള്‍ സാധ്യമാണ്. ആപ്പിളിന്റെ ഫെയ്‌സ്‌ടൈമിന്റെ ഇറങ്ങാനിരിക്കുന്ന വേർഷനിൽ ഒരേ സമയം 32 പേര്‍ക്ക് ഗ്രൂപ്പ് കോള്‍ സാധ്യമാവുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.