തുര്‍ക്കിയില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പാര്‍ലമെന്‍റിലേക്കും പ്രസിഡന്‍റ് പദവിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റിനു കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തുര്‍ക്കി രാഷ്ട്രീയത്തിലെ അതികായന്‍ തയിപ് എര്‍ദോഗന് തന്‍റെ 16 വര്‍ഷത്തെ രാഷ്ട്രീയജീവിത്തില്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വോട്ടെടുപ്പ്. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒഴിവാക്കാനാണ് പ്രസിഡന്‍റിന് കൂടുതല്‍ അധികാരമെന്നാണ് എര്‍ദോഗന്‍ പറയുന്നത്. അട്ടിമറിയിലൂടെ നേടിയതെന്ന് പ്രതിപക്ഷം പറയുന്ന ഹിതപരിശോധനാഫലം ശരിയോ തെറ്റോ എന്ന് തെളിയിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ മുഹ്്റം ഐന്‍സാണ് മുഖ്യ എതിരാളി. മറ്റ് പ്രതിപക്ഷപാര്‍ട്ടികളും സജീവമാണ്. അവസാനമെത്തിയ സര്‍വെഫലങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. പ്രസിഡന്‍റ് പദവിയില്‍ തുടരാന്‍ എര്‍ദോഗന് കഴിഞ്ഞേക്കും. എന്നാല്‍
അദ്ദേഹത്തിന്‍റെ എകെപി പാര്‍ട്ടിക്ക് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നഷ്ടമാകുമെന്നാണ് സൂചന. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയ കൂറ്റന്‍ റാലികളുമായി ഇരുപക്ഷവും ശക്തിപ്രകടനങ്ങള്‍ നടത്തി.