ക്യൂബയെന്നാല്‍ ഇനി കാസ്ട്രെയെന്നല്ല. കാസ്ട്രോ എന്ന രണ്ടാം പേരില്ലാത്ത ഒരാൾ അറുപതു വർഷത്തിനുശേഷം ക്യൂബയുടെ ഭരണനേതൃത്വത്തം ഏറ്റെടുത്തിരിക്കുന്നു. വിപ്ലവങ്ങളുടെ മണ്ണില്‍ മിഗ്വേൽ ഡയസ് കാനല്‍ എന്ന അമ്പത്തിയേഴുകാരന്‍ ഭരണത്തിന്‍റെ ചുമതലക്കാരനായപ്പോള്‍ അദ്ദേഹം വിപ്ലവാനന്തര ക്യൂബയില്‍ ജനിച്ച ആദ്യ ഭരണാധികാരുയുമായി. പ്രസിഡന്‍റിന്‍റെ കസേരയില്‍ മറ്റൊരാള്‍ ഇരിക്കുമെങ്കിലും രാജ്യത്തെ യഥാര്‍ഥ ശക്തി കേന്ദ്രങ്ങള്‍, പാര്‍ട്ടിയും സൈന്യവും കാസ്ട്രോയുടെ നിയന്ത്രണത്തില്‍ തുടരും.
ലോകചരിത്രത്തെ ആവേശഭരിതമാക്കിയ ചുവന്ന സൂര്യൻ, ഫിദല്‍ കാസ്ട്രോയുടെ മണ്ണ്. ഫിദല്‍ വിടവാങ്ങിയെന്നത് ഇന്നും അംഗീകര്ിക്കാനാവാത്ത ജനത. . രോഗബാധിതനായതിനെ തുടർന്നു ഫിദൽ തന്റെ അനുജനായ റൗൾ കാസ്‌ട്രോയെ പിൻഗാമിയായി നിയമിച്ചത് കുടുംബാധിപത്യ പ്രവണതയായി വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ, റൗൾ ഫിദലിന്റെ സഹോദരൻ മാത്രമല്ല, ക്യൂബൻ വിപ്ലവത്തിലെ മറ്റൊരു മുന്നണിപ്പോരാളികൂടിയായിരുനന്ു. വിപ്ലവാനന്തരം പാർട്ടിയിലും ഭരണത്തിലും ഫിദലിന്റെ വലംകൈയായി പ്രവർത്തിച്ച റൗളിന്റെ നേതൃത്വത്തിലാണ് ക്യൂബയിൽ സാമ്പത്തികരംഗത്തു പല മാറ്റങ്ങളും സംഭവിച്ചത്. അതുകൊണ്ടു തന്നെ റൗളിനെതിരെ വലിയ പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നില്ല. പക്ഷെ കുടുംബാധിപത്യം രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. 2017 അവസാനം തന്നെ അസുഖബാധിതനായ റൗള്‍ കാസ്ട്രോ അധികാരമൊഴിയുമെനന് വ്യക്തമായിരുന്നു. അങ്ങനെ മിഗ്വേല്‍ കാനലിന് നറുക്കുവീണു.
കുടുംബാംഗമല്ലെങ്കിലും കാസ്ട്രോമാരുടെ വിശ്വസ്ഥനും അടുത്ത അനുയായിയുമാണ് കാനല്‍. 2013ല്‍ രാജ്യത്തിന്‍റെ ആദ്യ വൈസ് പ്രസിഡന്‍റായി മിഗ്വേലിനെ നിയമിച്ചതും ഈ വിശ്വസ്തതയുടെ പ്രതിഫലമായി ആയിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചതും റൗള്‍ കാസ്ട്രോ തന്നെ. പ്രസിഡന്‍റ ്പദവി കൈമാറിയെങ്കിലും പാര്‍ട്ടിയും സൈന്യവും റൗള്‍ കാസ്ര്ടോയുടെ നിയന്ത്രണത്തില്‍ തുടരും. റൗളിനോടുള്ള വിശ്വസ്ഥത ഉറക്കെ പ്രഖ്യാപിച്ചാണ് കാനല്‍ അധികാരക്കസേരയില്‍ ഇരുന്നതും.
മുതലാളിത്ത സമ്പദ്്വ്യവസ്ഥയിലേക്ക് ക്യൂബ മാറുമെന്ന് ആരും കരുതേണ്ടന്ന് ആദ്യദിനംതന്നെ പ്രസിഡന്‍റ് വ്യക്തമാക്കി. അതായത് കമ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ തയാറല്ല പുതിയ ഭരണാധികാരിയും. റൗളിന്‍റെ കീഴില്‍ ക്യൂബ ലോകത്തിനു മുന്നില്‍ വാതിലുകള്‍ തുറക്കുമെന്ന് കരുതിയ ജനത്തിന് തെറ്റു പറ്റി. തന്‍റെ വിശ്വസ്തരെയും കുടുംബക്കാരെയും അധികാരസ്ഥാനങ്ങളിലുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ക്യൂബന്‍ വിദേശനയത്തില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടെന്ന് പറയുന്ന കാനല്‍, കാസ്ട്രോ ലൈന്‍ അരക്കിട്ടുറപ്പിക്കുകയാണ്. പക്ഷേ കാലം കാത്തുവച്ചിരിക്കുന്ന വെല്ലുവിളികളെ നേരിടേണ്ടതുണ്ട് പുതിയ ഭരാണാധികാരിക്ക്. വെനസ്വേലയുടെ തകര്‍ച്ച ക്യൂബയെ ആശങ്കപ്പെടുത്തുന്നുണ്ട്., അധികാരമേറ്റതുമുതല്‍ ക്യൂബയോട് പകപോക്കുന്ന ഡോണള്‍ഡ് ട്രംപും തലവേദനയാണ്. ഡോളറിന്റെ ചെലവിൽ റൗൾ കാസ്ട്രോയുടെ സൈനികഭരണം വേണ്ടെന്നു പ്രഖ്യാപിച്ച ട്രംപ്, ക്യൂബയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ബറാക് ഒബാമയുടെ തീരുമാനം റദ്ദാക്കിയിരുന്നു.
വിപ്ലവകരമായ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും വിവിധമേഖലകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തിലാണ് പുതിയ നേതാവ്. ഭരണത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകളെയും കറുത്ത വര്‍ഗക്കാരെയും കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ഇതിന്‍റെ സൂചനയാണ്. കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ആഫ്രോ ക്യൂബന്‍ പ്രസ്ഥാനത്തിന് കാനല്‍ ഭരണത്തില്‍ പ്രസക്തിയേറുകയാണ്.
ക്യൂബയിലെ ടലിവിഷന്‍ ചാനലുകളിലും റേഡിയോ സ്റ്റേഷനുകളിലും കറുത്തവര്‍ഗക്കാരെ മഷിയിട്ടുനോക്കിയാല്‍ കാണില്ലെന്ന് പറഞ്‍ത് റൗള്‍ കാസ്ട്രോയാണ്. അതുപോലെ കുറവാണ് സ്ത്രീ പ്രാതിനിധ്യവും. കാസ്ട്രോ ഭരണത്തിലെ ക്യൂബയില്‍ സര്‍വമേഖലകളിലും വെളുത്ത പുരുഷന്‍മാരുടെ ആധിപത്യമായിരുന്നു. ക്യൂബന്‍ വിപ്ലവം നയിച്ച വെളുത്തവര്‍ഗക്കാര്‍ അധികാരമാകെ പിടിച്ചെടുത്തപ്പോള്‍ വിപ്ലവത്തില്‍ കാഴ്ചക്കാരായ കറുത്തവര്‍ ഭരണത്തിലും കാഴ്ചക്കാരായി തുടര്‍ന്നു. കറുത്തവരുടെ അവകാശങ്ങള്‍ക്കായി ബുദ്ധിജീവികളും കലാകാരന്‍മാരുമെല്ലാം പലപ്പോഴും രംഗത്തിറങ്ങി. പരാതികള്‍ക്കെല്ലാം ചെവികൊടുത്ത കാസ്ട്രോമാര്‍ പക്ഷെ ഒരിക്കലും പരിഹാരമുണ്ടാക്കിയില്ല. പേരിന് പ്രാതിനിധ്യം ലഭിച്ച കറുത്തവര്‍ഗക്കാരായ നേതാക്കളും വര്‍ണവിവേചനത്തിനെതിരെ കാര്യമായൊന്നും ചെയ്തില്ല. രാജ്യത്ത് വര്‍ണവെറി ഇല്ല എന്ന ഫിദല്‍കാസ്ട്രോയുടെ പ്രഖ്യാപനത്തെ ചോദ്യം ചെയ്യാന്‍ഇവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വിപ്ലവാനന്തര ക്യൂബയില്‍ വര്‍ണവെറി അവസാനിപ്പിക്കാന്‍ ഫിദല്‍ കാസ്ട്രോ ഇടപെട്ടു എന്നത് ശരിയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കറുത്തവര്‍ഗക്കാരുണ്ടാക്കിയ മുന്നേറ്റം ഇതിന്‍റെ തെളിവാണ് . പക്ഷേ അധികാരപങ്കാളിത്തം എന്നത് അപ്പോഴും വിദൂരസ്വപ്നമായി തുടര്‍ന്നു. ക്യൂബന്‍ വിപ്ലവത്തിന്‍റെ അറുപതാം വര്‍ഷത്തില്‍ റൗള്‍ കാസ്ട്രോ തന്നെയാണ് അക്കാര്യം തുറന്ന് സമ്മതിക്കുന്നത്. ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന് ഒട്ടും ചേരാത്ത മുഖമാണിത്. അവിടെയാണ് മൂന്ന് വനിതാ വൈസ് പ്രസിഡന്‍റുമാരെ ഉള്‍പ്പെടുത്തിയുള്ള കാനല്‍ പരിഷ്കാരം ചര്‍ച്ചയാവുന്നത്. ഈ വനിതകളില്‍ രണ്ടുപേര്‍ കറുത്തവര്‍ഗക്കാരും. പക്ഷേ നിലവിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കുന്നതിന് വലിയ പരിഷ്കാരങ്ങള്‍ തന്നെ നടപ്പാക്കേണ്ടി വരും
കാനല്‍ സര്‍ക്കാരിന്. മാധ്യമ, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നയാളാണു മിഗ്വേൽ കാനല്‍ എന്നത് യുവതലമുറയ്ക്ക് പ്രതീക്ഷയേകുന്നു . അന്നന്നത്തെ ആഹാരത്തിന് കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന പുതിയ തലമുറയുടെ താല്‍പര്യം വിപ്ലവപാഠങ്ങളിലല്ല , മറി ച്ച്മികച്ച ജീവിതനിലവാരമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സാധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറന്നിടുന്ന ഭരണാധികാരിയെയാണ് അവര്‍ ആഗ്ഹരിക്കുന്നത്. കാസ്്ട്രോ എന്ന പേരിനുണ്ടായിരുന്ന അപ്രമാദിത്വം മറ്റൊരു പേരിനുമില്ല ക്യൂബയില്‍. അതുകൊണ്ടു തന്നെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രകടനം നടത്തിയാലേ മിഗ്വേല്‍ കാനലിന് ഭരണസ്ഥിരത ഉറപ്പിക്കാനാവൂ.