ശാസ്ത്രലോകത്തെ തന്നെ ആശങ്കയിലാക്കി ചൈനീസ് ബഹിരാകാശനിലയം ടിയാൻഗോങ്–1 മാർച്ച് 30നും ഏപ്രിൽ രണ്ടിനുമിടയിൽ ഭൂമിയിൽ പതിച്ചേക്കുമെന്ന്് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും നിലയം പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. എങ്കിലും വടക്കന്‍ ചൈന, മധ്യപൂര്‍വ മേഖല, ഇറ്റലിയും വടക്കന്‍ സ്‌പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, അമേരിക്ക, ന്യൂസീലന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് ബഹിരാകാശ നിലയം പതിക്കാന്‍ കൂടുതൽ സാധ്യതയെന്നാണ് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം. എന്നാല്‍ പരിഭ്രാന്തിക്ക് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ടിയാന്‍ഗോങ്ങ് എന്ന ചൈനീസ് വാക്കിന് ‘സ്വര്‍ഗംപോലുള്ള കൊട്ടാരം’ എന്നാണ് അര്‍ഥം. 2011ൽ ചൈനീസ് ബഹിരാകാശയാത്രികർക്കു പരീക്ഷണങ്ങൾ നടത്താൻ ലക്ഷ്യമിട്ടാണ് ചൈന ടിയാൻഗോങ്–1 വിക്ഷേപിച്ചത്. എന്നാല്‍ 2013ല്‍ തന്നെ ബഹിരാകാശനിലയത്തിന്റെ പ്രവർത്തനം ചൈന മരവിപ്പിച്ചിരുന്നു. 2016 ൽ നിലയത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്ന വാർത്തയും സ്ഥിരീകരിച്ചു. 8,500കിലോയാണ് ബഹിരാകാശനിലയത്തിന്റെ ഭാരം. ഭൂമിയിൽ തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ ബഹിരാകാശനിലയം പതിക്കാനാണു സാധ്യതയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ബഹിരാകാശനിലയം ഭൂമിയിൽ പതിച്ചാല്‍ തന്നെ അധികം നാശനഷ്ടങ്ങള്‍ ഉണ്ടാവില്ലെന്നാണ് ‘എയ്‌റോസ്‌പെയ്‌സ് കോര്‍പറേഷനിലെ’ ശാസ്ത്രജ്ഞര്‍ പറയുന്നത്. നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തിത്തീരുമെന്നതിനാല്‍ വളരെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമേ ഭൂമിയില്‍ പതിക്കുകയുള്ളൂ. എന്നാല്‍ ഈ വാദത്തെ എതിർത്ത് ഒട്ടേറെ ശാസ്ത്രഞ്ജരും രംഗത്തെത്തി. ഇത്ര വലുപ്പം കൂടിയ ബഹിരാകാശ നിലമായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത്. അടുത്തിടയായി ടിയാങ്ഗോങ്ങിന്റെ പതനവേഗം വർധിച്ചിട്ടുള്ളതായും ഇവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ബഹിരാകാശനിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ കൃത്യമായ പതനസ്ഥലം, സമയം എന്നിവ തീര്‍ച്ചപ്പെടുത്താനാവൂ എന്നാണ് ഇവരുടെ വിലയിരുത്തല്‍.