റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വ്ലാഡിമര്‍ പുടിന്‍ തുടരുമെന്ന് ഉറപ്പായ തിരഞ്ഞെടുപ്പില്‍ മറ്റ് ഏഴ് സ്ഥാനാര്‍ഥികള്‍ കൂടി മല്‍സരരംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് അലക്സി നവേല്‍നിക്ക് കോടതി അയോഗ്യത കല്‍പിച്ചതിനാല്‍ മല്‍സരിക്കാനാവില്ല. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം എന്ന് നവേല്‍നി ആഹ്വാനം ചെയ്തു
പുടിൻ, പുടിൻ മാത്രം. തിരഞ്ഞെടുപ്പെന്നത് പ്രഹസനം മാത്രം. വ്ലാഡിമിർ പുടിനെ നേരിടാൻ പോന്ന നേതാവ് റഷ്യയിൽ ഇല്ലെന്നു പറയാം. 18 വർഷം അധികാരക്കസേരയിലിരുന്ന അറുപത്തിയഞ്ചുകാരൻ വ്ലാഡിമിര് പുടിൻ അമേരിക്കയ്ക്ക് ഏകാധിപതിയാവാം. പക്ഷേ റഷ്യക്കാർക്ക് പ്രിയനേതാവാണ്. എല്ലാ സർവെ ഫലങ്ങളും പുടിന് അനുകൂലം. 70 ശതമാനം പോളിങ്, 70 ശതമാനം പിന്തുണ .ഇതാണ് ക്രെംലിന്റെ ലക്ഷ്യം. പാര്ട്ടിയുടെ പൂര്ണപിന്തുണ, ദേശീയ ടെലിവിഷന് പുടിന് മയം, സമൂഹമാധ്യമങ്ങളിലടക്കം സഖാവ് പുടിന്റെ അപദാനങ്ങള് മാത്രം.
മറ്റ് സ്ഥാനാര്ഥികളെല്ലാം കോമാളികളെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തല്. പുടിന്റെ രാഷ്ട്രീയ ഗുരുവായ അനൊറ്റലി സോബ്ചക്കിന്റെ മകള് സെനിയ സോബ്ചെക്കാണ് ഇവരിലെ ഗ്ലാമര് താരം. സെനിയയുടെ സ്ഥാനാര്ഥിത്വം പുടിന്റെ സമ്മതത്തോടെയാണെന്നും സൂചനയുണ്ട്. എന്നാല് ശക്തമായ പ്രതിപക്ഷ ശബ്ദങ്ങളെയെല്ലാം ഏതുവിധേനയും ഇല്ലാതാക്കിയാണ് പുടിന്റെ തേരോട്ടമെന്നതും യാഥാര്ഥ്യം. അലക്്സി നവാല്നിയുടെ വിലക്ക് തന്നെ ഉദാഹരണം. മറ്റൊരു പുടിന് വിമര്ശകനായിരുന്ന ബോറിസ് നെമ്തസോവ് 2015ല് കൊല്ലപ്പെട്ടിരുന്നു. മുൻ റഷ്യൻ ചാരൻ അലക്സാണ്ടർ ലിത്വിനെങ്കോയുടെ കൊലപാതകം പുടിന്റെ അനുമതിയോടെ നടന്നതെന്ന് ബ്രിട്ടിഷ് അന്വേഷണ റിപ്പോർട്ട് വന്നത് പാശ്ചാത്യലോകവുമായുള്ള റഷ്യയുടെ ബന്ധം കൂടുതല് വഷളാക്കുകയും ചെയ്തു. ദേശീയതയാണ് പുടിന്റെ മുഖ്യ പ്രചാരണായുധം. ക്രൈമിയ കൈവശപ്പെടുത്തിയും സിറിയയില് അമേരിക്കയെ വെല്ലുവിളിച്ചും ലോക നേതാവാകാനുള്ള പുടിന്റെ ശ്രമത്തിന് വന് ജനപിന്തുണയാണുള്ളത്. റഷ്യയയുടെ പഴയപ്രതാപം വീണ്ടെടുക്കാന് പോന്ന നേതാവാണ് വ്ലാഡിമിര് പുടിനെന്ന് നല്ലവിഭാഗം ജനങ്ങളും കരുതുന്നു.