അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ ഡോണൾഡ് ട്രംപിന് ഏറെ തലവേദന സൃഷ്ടിച്ച പോൺതാരം സ്റ്റോമി ഡാനിയൽസ് ട്രംപിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. അമേരിക്കൻ പ്രസിഡന്റുമായുളള ബന്ധം പുറത്തു പറയാതിരിക്കാൻ തയ്യാറാക്കിയ കരാരിന്റെ ഭാഗമായി വാങ്ങിയ മുഴുവൻ തുകയും തരിച്ചു നൽകാൻ താൻ തയ്യാറാണെന്ന് സ്റ്റെഫാനി ക്ലിഫോർഡ് എന്ന പേരിൽ അറിയപ്പെടുന്ന നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസ് അറിയിച്ചു.
സ്റ്റോമി ഡാനിയൽസ് ഉന്നയിച്ച ആരോപണങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടർച്ചയായി നിഷേധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപുമായി ബന്ധപ്പെട്ട് സ്റ്റിഫാനി ക്ലിഫോർഡിന്റെ കയ്യിലുളള വിഡിയോ, ചിത്രങ്ങൾ, ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കാമോ മറ്റെതെങ്കിലും തരത്തിലോ ഉപയോഗിക്കാൻ പാടില്ലെന്നതാണ് കരാരിന്റെ ഉളളടക്കമെന്ന് ക്ലിഫോർഡ് വ്യക്തമാക്കുന്നു.130,000 ഡോളറിന്റെതാണ് കരാർ. ഈ പണം തിരിച്ചു കൊടുക്കാൻ തയ്യാറാണെന്നാണ് നടി അവരുടെ അറ്റോർണി വഴി അറിയിച്ചിരിക്കുന്നത്. പണം തിരിച്ചു നൽകിയാൽ കരാർ റദ്ദാകുമെന്നും ട്രംപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ സ്റ്റോമി ഡാനിയൽസിനുളള നിയമകുരുക്ക് ഒഴിവാകുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം ഡൊണാൾഡ് ട്രംപും ട്രംപിന്റെ അറ്റോർണി ജനറൽ മിഷേൽ കോഹനും സ്റ്റോമി ഡാനിയൽസിന്റെ ആരോപണങ്ങൾ പാടെ തളളിയിരുന്നു. എന്നാൽ കരാർ പുറത്തു വന്നതോടെ കോഹൻ സ്വരം മാറ്റി. സ്വന്തം കൈയില്‍ നിന്നാണ് സറ്റോമി ഡാനിയൽസിന് പണം നല്‍കിയതെന്ന് കോഹൻ തുറന്നു പറഞ്ഞതോടെ ട്രംപ് വെട്ടിലായി.
2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്താണ് വിവാദപ്രസ്താവനയുമായി സ്റ്റോമി ഡാനിയൽസ് രംഗത്തു വന്നത്. ട്രംപുമായുളള ബന്ധത്തെ കുറിച്ച് എബിസി ന്യൂസുമായി സംസാരിക്കാൻ താരം തയ്യാറാകുകയും ചെയ്തു. ട്രംപിന്റെ അഭിഭാഷകൻ മൈക്കിൾ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകൻ കീത്ത് ഡേവീസണെ സമീപിച്ച് കരാർ ഉണ്ടാക്കുകയും പ്രതിഫലമായി 130,000 ഡോളറിന്റെ കരാർ ഉണ്ടാക്കുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ.
കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ക്ലിഫോര്‍ഡ് കോടതിയെ സമീപിച്ചിരുന്നു.
38കാരിയായ സ്റ്റോമി ഡാനിയൽസ് 2016ലാണ് അഭിനയം അവസാനിപ്പിച്ചത്. 2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്‍റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. ട്രംപിന്‍റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചിലപത്രങ്ങളിൽ ട്രംപ്-മെലാനിയ ബന്ധത്തിൽ വിള്ളൽ എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു.