ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് അവസാന നാളുകൾ ചെലവഴിച്ച സെന്റ് ഹെലേന ദ്വീപിലേക്ക് ആദ്യ യാത്രാവിമാന സർവീസുമായി ദക്ഷിണാഫ്രിക്ക. ലോകത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായ ചരിത്രകേന്ദ്രത്തിലേക്ക് ജൊഹാനസ്ബർഗിൽനിന്ന് ആഴ്ചയിലൊരിക്കലാണു സർവീസ്. ആറു മണിക്കൂർകൊണ്ടു ദ്വീപിലെത്തും.
കേപ്ടൗണിൽനിന്നുള്ള കപ്പലായിരുന്നു ഇതുവരെ സഞ്ചാരികളുടെ ആശ്രയം. ഇത് ഒരാഴ്ചകൊണ്ടാണ് എത്തിയിരുന്നത്. കപ്പൽ സർവീസ് ഫെബ്രുവരിയോടെ അവസാനിപ്പിക്കും. ബ്രിട്ടന്റെ അധീനതയിലുള്ള സെന്റ് ഹെലേനയിൽ കഴിഞ്ഞ വർഷമാണു വിമാനത്താവളം തുറന്നത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനംമൂലം ആദ്യ പരീക്ഷണപ്പറക്കലുകൾ പരാജയപ്പെട്ടിരുന്നു.
വാട്ടർലൂ യുദ്ധത്തിൽ ബ്രിട്ടനോടു പരാജയപ്പെട്ട നെപ്പോളിയനെ 1815ലാണ് ഇവിടേക്കു നാടുകടത്തിയത്. ആറു വർഷത്തിനുശേഷം അദ്ദേഹം മരിച്ചു. മൃതദേഹം ദ്വീപിൽ അടക്കംചെയ്തെങ്കിലും അവശിഷ്ടങ്ങൾ പിന്നീടു പുറത്തെടുത്തു പാരിസിലേക്കു കൊണ്ടുപോയി. ദ്വീപിലെ മുഖ്യ ആകർഷണം ഈ കല്ലറയാണ്. സെന്റ് ഹെലേനയിൽ 4000 നാട്ടുകാരുണ്ട്.
സെന്റ് ഹെലേന
1502ൽ പോർച്ചുഗീസ് നാവികർ കണ്ടെത്തിയ ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒറ്റപ്പെട്ട ദ്വീപ്. തലസ്ഥാനം: ജയിംസ്ടൗൺ. ജനസംഖ്യ: 4534. വിസ്തീർണം: 37.5 ചതുരശ്ര കിലോ മീറ്റർ. ഏകദേശം ലക്ഷദ്വീപിന്റെ വലുപ്പം. 1659 മുതൽ ബ്രിട്ടന്റെ അധീനതയിൽ. വാട്ടർലൂ യുദ്ധത്തിൽ (1815) പരാജയപ്പെട്ട നെപ്പോളിയനെ ബ്രിട്ടിഷുകാർ നാടുകടത്തിയത് ഇവിടേക്കായിരുന്നു. ആറുവർഷത്തിനുശേഷം 1821 മേയ് അഞ്ചിന് 51-ാം വയസ്സിലായിരുന്നു അന്ത്യം.