പൊടുന്നനെ ആരുമില്ലാതായിപ്പോയ അനുഭവമാണ് ദക്ഷിണ റഷ്യയുടെ ഭാഗമായ ഡാഗെസ്റ്റാൻ സ്വദേശി ആർതർ മഗോമെഡോവിനുണ്ടായത്. ജീവനുതുല്യം സ്നേഹിച്ചിരുന്ന രണ്ടു പെൺമക്കളെയും കൂട്ടി ഭാര്യ ഒരു നാൾ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിലേക്കു പോയി. ആർതർ അത് അറിയുന്നതു ഭാര്യയുടെ അമ്മാവനും സഹോദരനും പറയുമ്പോൾ മാത്രം! പിന്നീട് 10 വയസ്സുള്ള ഫാത്തിമയെയും മൂന്നുവയസ്സുകാരി മൈസാറത്തിനെയും തിരികെപ്പിടിക്കാനുള്ള യാത്രയായിരുന്നു. ഇതേക്കുറിച്ച് ആർതർ രാജ്യാന്തര മാധ്യമമായ ബിബിസിയോടു സംസാരിച്ചു.
ഭാര്യ ഐഎസിൽ ചേരാൻ പോയെന്ന വാർത്ത അറിയിക്കുമ്പോൾ അമ്മാവനും സഹോദരനും സംതൃപ്തരായിരുന്നു. എന്നാൽ താൻ അവരോടു പറഞ്ഞു, ‘ഇതു കണ്ണീരിലേ അവസാനിക്കൂ...’ തന്റെ അനുവാദമില്ലാതെ കുട്ടികളെ കൊണ്ടുപോകാൻ ഭാര്യയ്ക്കു അവകാശമില്ലെന്നും ആർതർ അവരെ അറിയിച്ചു.
ആർതർ തീരുമാനിച്ചു, കുട്ടികളെ രക്ഷിക്കും
കടംവാങ്ങിയ പണവുമായി ആർതർ തുർക്കിയിലെ ഇസ്താംബൂളിലേക്കു പറന്നു. സിറിയയിലേക്കു ആളുകളെ കടത്താൻ വലിയ സംഘം തന്നെ അവിടെ പ്രവർത്തിക്കുന്നുണ്ട്. അവർക്കൊപ്പം സിറിയൻ അതിർത്തിയിലേക്ക്. ഒരു ചെച്ൻ കുടുംബവും മറ്റു മൂന്നുപേരും ആർതറിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. അതിർത്തിയിൽ എത്തുന്നതിനു മുൻപ് അഞ്ചോളം തവണ കാർ മാറിമാറിയാണ് യാത്ര ചെയ്തത്. അതിർത്തിയോട് 200 മീറ്റർ അടുത്തുവരെ കാർ ചെല്ലും. പിന്നീടു കയ്യിലുള്ള ബാഗുകൾ എല്ലാം പിടിച്ച് ആകാവുന്ന വേഗത്തിൽ ഓടി അതിർത്തി കടക്കണം. തുർക്കി സുരക്ഷാ സേനയുടെ കണ്ണിൽപ്പെട്ടാൽ വെടിവച്ചുവീഴ്ത്തും. ഈ വെടിവയ്പ്പിൽനിന്നു രക്ഷപ്പെട്ട് ഒരുവിധത്തിൽ സിറിയയിൽ കടന്നു. അവിടെ ആയുധധാരികളായ ആൾക്കാർ സ്വീകരിച്ചു ജറാബ്ലസ്സിലെത്തിച്ചു. പിന്നീട് കുടുംബത്തെ കണ്ടെത്തി.
ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് ഇതിനു ആർതറിനെ സഹായിച്ചത്. സഹോദരിയും ഐഎസിൽ ചേരാൻ സിറിയയിൽ എത്തിയിരുന്നു. കുടുംബം തഖ്ബയിലാണെന്ന വിവരത്തെത്തുടർന്ന് ആർതർ അവിടെയെത്തി. കുട്ടികൾക്ക് ആർതറിനെ കണ്ടപ്പോൾ സന്തോഷമായിരുന്നു. പിന്നീടു ശരിയത്ത് കോടതി കുട്ടികളുടെ അവകാശം ആർതറിനു നൽകി ഉത്തരവിട്ടു. എന്നാൽ ഖിലാഫത്ത് വിട്ടുപോകാൻ അവർക്കാകില്ല. തുടർന്നു രക്ഷപ്പെടാൻ ആർതർ തീരുമാനിച്ചു.
ഒരു ദിവസം രാത്രിയിൽ ആർതർ കുട്ടികൾക്കൊപ്പം തുർക്കിയുടെ അതിർത്തിയിലേക്കു ട്രക്കിൽ രക്ഷപ്പെട്ടു. അതിർത്തിക്കു 70 മീറ്റർ അകലെയുള്ള റെയിൽവേ ലൈനിലൂടെ ഇഴഞ്ഞിഴഞ്ഞാണു മുന്നോട്ടുപോയത്. ഇളയമകളെ കൈക്കുള്ളിൽ എടുത്ത്, മൂത്ത മകളോട് ഓടാൻ ആവശ്യപ്പെട്ടു. പേടിയിൽ മൈസാറത്ത് കരഞ്ഞു. ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കമ്പിയിൽ കുരുങ്ങി കീറി. ഒരുവിധം അതിർത്തി കടന്നു. തുർക്കി സേന വെടിയുതിർക്കുന്നുണ്ടായിരുന്നു. ടാങ്കുകൾ കടക്കാതിരിക്കാനായി നിർമിച്ച വലിയ കുഴികളിൽ പലതവണ അവർ വീണു. ഒരു കനാലിൽ 20 മിനിറ്റോളം ഞങ്ങൾ ഒളിച്ചിരുന്നു. വെടിവയ്പ്പു നിന്നിരുന്നില്ല. നീളൻ പുല്ലുകൾക്കിടയിലൂടെ ഞങ്ങൾ രക്ഷപ്പെട്ടു. സ്വർഗത്തിലെത്തിയ സന്തോഷമായിരുന്നു എനിക്കപ്പോൾ.
ഒടുവിൽ ഇസ്താംബൂളിലെത്തി. റഷ്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലെത്തി.
ഭാര്യ എവിടെയെന്ന് അറിയില്ല, അവർ തിരഞ്ഞെടുത്ത വഴിയാണ് അത്. അതിന്റെ ഫലങ്ങളും അവർ തന്നെ അനുഭവിക്കണം, ആർതർ കൂട്ടിച്ചേർത്തു.