പാക്കിസ്ഥാന്റെ പക്കലുള്ള അണ്വായുധങ്ങൾ ഭീകരരുടെ കൈകളിലെത്തുമോ എന്ന ആശങ്ക കൂടിവരികയാണ്. അമേരിക്കയും ഇന്ത്യയും ഈ ആശങ്ക നേരത്തെ തന്നെ പങ്കുവെച്ചതാണ്. പാക്കിസ്ഥാനിലെ ആണവായുധങ്ങള്‍ സംബന്ധിച്ച ആശങ്ക വലുതാണെന്ന് ട്രംപ് സര്‍ക്കാരിലെ ഒരു ഉന്നതന്‍ തന്നെ ദിവസങ്ങൾക്ക് മുൻപാണ് വെളിപ്പെടുത്തിയത്. അമേരിക്കയുടെ മേഖലയിലെ നയം തീരുമാനിക്കുന്നതില്‍ ഈ വിഷയം വലിയ പങ്കുവഹിക്കുമെന്നാണ് സൂചന.
ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ച അമേരിക്കയുടെ ദക്ഷിണേഷ്യന്‍ നയത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അണ്വായുധങ്ങളോ അണ്വായുധ നിര്‍മാണ വസ്തുക്കളോ തെറ്റായ കരങ്ങളിലെത്തുമെന്ന സംശയമാണ് ട്രംപ് പ്രകടിപ്പിച്ചത്. മേഖലയിലെ ആണവരാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാകുന്നത് സൈനിക നടപടികളിലേക്ക് നീങ്ങുമോയെന്നതും അമേരിക്കയുടെ ആശങ്കയാണ്.
യുദ്ധമേഖലയില്‍ ഉപയോഗിക്കാനാവുന്ന അണ്വായുധങ്ങള്‍ മോഷണത്തിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ ഭീകരരുടെ കൈകളിലെത്തിയാല്‍ ഇത് ചെറുതല്ലാത്ത പ്രത്യാഘാതങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കുക. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം വിശ്വാസം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക നിർദ്ദേശിച്ചു.