'രണ്ട് മണിക്കൂർ വരി നിന്ന് വോട്ട് ചെയ്ത എന്നെ നിങ്ങളുടെ പ്രവൃത്തി തളര്‍ത്തി'; മേയര്‍ക്കെതിരെ ഹരീഷ്

hareesh-peradi-post-against-arya-rajendran-s-issue
SHARE

കെഎസ്ആർടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തർക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് പേരടി. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസ് തടഞ്ഞില്ലെന്നായിരുന്നു ആര്യ രാജേന്ദ്രന്‍റെ ആദ്യ വാദം. എന്നാല്‍ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മേയർ സഞ്ചരിച്ച കാർ ബസിന് കുറുകെ ഇട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. 

ചെറിയ പ്രായത്തിൽ തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് താനെന്നും എന്നാല്‍ കഴിഞ്ഞ ദിവസത്തെ നിങ്ങളുടെ പ്രവര്‍ത്തി, തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന തന്നെ വളരെയധികം തളര്‍ത്തിയെന്നും, സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി അതെന്നും പേരടി കുറ്റപ്പെടുത്തി. 

മേയര്‍ പറയുന്ന വാദം ശരിയാണെങ്കില്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കാമായിരുന്നു. അങ്ങനെ ഒരു വഴി മുന്നില്‍ ഉണ്ടായിട്ടും ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ഗുണ്ടായിസമായി പോയി. സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു എന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 

ഹരീഷ് പേരടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ആര്യാ...നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാൻ ...പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന എന്നെ വല്ലാതെ തളർത്തി...ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി..ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി..ഗുണ്ടായിസമായി ...രാഷ്ട്രീയക്കാരുടെ ജീവിതം SFI യുടെ സംരക്ഷിക്കാൻ ആളുണ്ട് എന്ന അമിത വിശ്വാസത്തിൽ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല ...അത് ആരുമില്ലാതെയാവുമ്പോൾ എതിർഭാഗത്ത് നിൽക്കുന്ന ജാവേദക്കർമാരുമായി നടത്തുന്ന രഹസ്യ സംഭാഷണവുമാണ് എന്ന് ഞാൻ പറായാതെ തന്നെ നിങ്ങൾക്ക് അറിയാം...അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും സുരക്ഷിതാരാണെന്ന് പൂർണ്ണ ബോധ്യവും നിങ്ങൾക്കുണ്ട്..പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു...വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു..ഡ്രൈവർ സലാം..തൊഴിൽ സലാം.

MORE IN SPOTLIGHT
SHOW MORE