62 വർഷം മുമ്പത്തെ ഒരു തിരഞ്ഞെടുപ്പ് കാലത്തെ ചുവരെഴുത്ത് ഇന്നും കോട്ടംപറ്റാതെ നിൽക്കുന്നുണ്ട് തൃശൂർ മാളയിൽ. കോൺഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദമേനോന് വേണ്ടി എഴുതിയതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചൈനാ സ്നേഹത്തെ വിമർശിച്ചും, മൂന്നാം പഞ്ചവൽസര പദ്ധതിയെ സൂചിപ്പിച്ചുമാണ് ചുവരെഴുത്ത്.
1962 ലെ തിരഞ്ഞെടുപ്പ് കാലത്ത് പനമ്പള്ളി ഗോവിന്ദ മേനോന് വേണ്ടി ഐ എൻ ടി യു സി പ്രവർത്തകരാണ് ചുവരെഴുതിയത്. കമ്മ്യൂണിസ്റ്റിനെ പരാജയപ്പെടുത്തുക ചൈനയുടെ ആക്രമണത്തെ തടയാൻ നെഹ്റു ഗവൺമെന്റ് വേണം.. എന്നിങ്ങനെയാണ് എഴുത്ത്.
എതിർ സ്ഥാനാർഥി സി പി ഐ യുടെ നാരായണൻ കുട്ടി മേനോൻ. ഫലം ഗോവിന്ദ മോനോന്റെ 38451 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. ഗോവിന്ദ മേനോന്റെ രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പ് കൂടിയായിരുന്നു ആ തിരഞ്ഞെടുപ്പ്.. ചുവരെഴുത്ത് ആ ഉയർത്തെഴുന്നേൽപ്പ് സൂചിപ്പിക്കുന്നുണ്ട്. അന്ന് മുകുന്ദപുരം മണ്ഡലത്തിന്റെ ഭാഗമായിരുന്നു മാള. ഓടു മേഞ്ഞ കെട്ടിടത്തിൽ റെഡ് ഓക്സൈഡ് വെച്ചാണ് ചുവരെഴുതിയത്. വർഷമിത്ര കഴിഞ്ഞിട്ടും, തിരഞ്ഞെടുപ്പുകൾ അനേകം മാറി മാറി വന്നെങ്കിലും കെട്ടിടത്തിനും എഴുത്തിനും കോട്ടം പറ്റിയിട്ടേയില്ല.