'പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ച് നടന്നുവരണം; സച്ചിന്‍ പിണങ്ങി'! വെളിപ്പെടുത്തല്‍

പ്രഹ്ലാദ് കക്കര്‍ (വലത്തേയറ്റം)

പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമായി ഒരു പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് നടന്നു വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പിണങ്ങിപ്പോകാനൊരുങ്ങിയെന്ന് വെളിപ്പെടുത്തല്‍. സച്ചിന്‍റെ പതിനാറാം വയസിലായിരുന്നു സംഭവം. രാജ്യത്തെ സെലിബ്രിറ്റി പരസ്യ ചിത്രങ്ങളുടെ തലതൊട്ടപ്പനായ പ്രഹ്ളാദ് കക്കാറാണ് രസകരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ കയറിയതിന് പിന്നാലെയാണ് പെപ്സിയുടെ പരസ്യചിത്രീകരണത്തിനായി സച്ചിന്‍ എത്തിയത്.  

ആ സമയത്ത് പെപ്സി ഒരു മല്‍സരം സംഘടിപ്പിച്ചിരുന്നു. വിജയിക്ക് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം പ്ലേയേഴ്സ് ബോക്സില്‍ ഇരിക്കാന്‍ അവസരമുണ്ടായിരുന്നു. സച്ചിന്‍റെ നിഷ്കളങ്കമായ ഭാവവും ഇരിപ്പും കണ്ടതോടെ ഒന്ന് പറ്റിക്കാമെന്ന് താന്‍ വിചാരിച്ചുവെന്ന് പറഞ്ഞാണ് ഒരു യൂട്യൂബ് ചാനലിനോട് പ്രഹ്ലാദ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പെപ്സി നടത്തിയ മല്‍സരത്തിലെ വിജയി ഒരു പെണ്‍കുട്ടിയാണെന്നും, ആ കുട്ടിയുടെ അടുത്ത് ചെന്ന് ചേര്‍ത്ത് പിടിച്ച് പ്ലേയേഴ്സ് ബോക്സിലേക്ക് നടന്നുവരണമെന്നും അതാണ്  ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നും സച്ചിനോട് അറിയിച്ചു. കേട്ടതും ആകെ അസ്വസ്ഥനായ സച്ചിന്‍ ' ഇല്ല, എനിക്കങ്ങനെ ചെയ്യാന്‍ പറ്റില്ലെ'ന്ന് പറയുകയായിരുന്നു. കാരണമെന്തെന്ന് ചോദിച്ചതോടെ 'ഞാന്‍ ഇതുവരെ ഒരു പെണ്‍കുട്ടിയെയും എടുത്തിട്ടില്ലെ'ന്നായിരുന്നു സച്ചിന്‍റെ മറുപടി. 

മറുപടിയില്‍ രസം പിടിച്ചതോടെ, പഠിച്ച സ്കൂളില്‍ പെണ്‍കുട്ടികളാരും ഇല്ലായിരുന്നോ എന്ന് പ്രഹ്ലാദ് വീണ്ടും ചോദിച്ചു. ഇതോടെ താന്‍ 'സ്കൂളിലെ ഒരു പെണ്‍കുട്ടിയോടും മിണ്ടിയിരുന്നില്ലെന്നും, ഈ പരസ്യം താന്‍ ഉപേക്ഷിക്കുകയാണ്, വേഗം വീട്ടില്‍ പോകണ'മെന്നും സച്ചിന്‍ തീര്‍ത്ത് പറയുകയായിരുന്നു.  സംഭവം കൈവിട്ടുപോയെന്ന് പ്രഹ്ലാദിന് മനസിലായി. ' അങ്ങനെയൊന്നും ചെയ്യേണ്ട, വെറുതേ തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് സച്ചിനെ ചേര്‍ത്ത് പിടിച്ച് കൊണ്ടുപോയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 'ആഡ്മാന്‍, മാഡ്മാന്‍ ' എന്ന പേരില്‍ പുറത്തിറക്കിയ തന്‍റെ പുസ്തകത്തില്‍ പരസ്യചിത്രീകരണ കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. 

Sachin refused to put his arm around a girl for an ad; reveals Prahlad Kakkar