കടലിന്റെ അടിത്തട്ടിൽ ദ്വാരങ്ങൾ; പിന്നിൽ അന്യഗ്രഹജീവികളോ ഞണ്ടുകളോ?; ദുരൂഹം

Image Credit: Facebook/NOAA Ocean Exploration

ദുരൂഹത ജനിപ്പിച്ച് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ദ്വാരങ്ങൾ. അഗ്നിപർവത മേഖലയ്ക്കു സമീപമാണ് ഈ ദ്വാരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എത്തിപ്പെടാൻ അതീവ ദുർഘടമായ ഈ ഭാഗത്ത് 2540 അടി താഴ്ചയിൽ ഈ ദ്വാരങ്ങൾ എങ്ങനെ വന്നെന്നുള്ളതാണ് അദ്ഭുതപ്പെടുത്തുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ പർവത പ്രദേശമായ മിഡ് അറ്റ്ലാന്റിക് റിഡ്ജ് മേഖലയിൽ നിന്നാണു ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വെള്ളത്തിനുള്ളിലേക്ക് ഇറക്കിവിട്ട ഡ്രോണുകൾ ഉപയോഗിച്ചാണു ചിത്രങ്ങളെടുത്തത്.

യുഎസിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനാണ് കഴിഞ്ഞ ജൂലൈയിൽ ചിത്രങ്ങൾ പങ്കുവച്ചത്. മനുഷ്യനിർമിതമാണ് ഈ ദ്വാരങ്ങളെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. കുഴികൾക്ക് ചുറ്റും കുഴിയിൽ നിന്നു പുറത്തെടുത്ത മണ്ണും അട്ടിയായി കിടക്കുന്നതു മൂലം ഈ കുഴികൾ കുഴിച്ചെടുത്തവയാണെന്നും മറ്റ് പ്രകൃതിപരമായ കാരണങ്ങളാൽ സ്വാഭാവികമായി ഉണ്ടായതല്ലെന്നുമുള്ള വാദം പ്രബലമാണ്. ഇതു കണ്ടെത്തിയ ശാസ്ത്രജ്ഞർ സമൂഹമാധ്യമങ്ങളിലൂടെ, ഇവയുണ്ടാകാനുള്ള കാരണങ്ങൾ ജനങ്ങളോടു ചോദിച്ചിരുന്നു.

അന്യഗ്രഹജീവികൾ കുഴിച്ചതാണെന്നു ചിലർ പറഞ്ഞപ്പോൾ ഞണ്ടുകളാണ് ഇതിനു പിന്നിലെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ ചിലർ പറഞ്ഞത് ബോബിറ്റ് വേം എന്നൊരിനം കടൽജീവിയുടെ പരിപാടിയാണ് ഇതെന്നാണ്. മറ്റുജീവികളെ കെണിവച്ചു പിടിക്കാനണത്രേ ബോബിറ്റ് വേം ഇത്തരം കുഴികൾ കുഴിക്കുന്നത്. മീഥെയ്ൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങൾ കടലിന്റെ അടിത്തട്ടിനുള്ളിൽ രൂപീകരിക്കപ്പെടുകയും ഇവ പുറത്തേക്കു വരികയും ചെയ്യാറുണ്ട്. ഇത്തരത്തിൽ രൂപീകരിക്കപ്പെട്ടതാകാം ഈ കുഴികളെന്നും വാദമുണ്ട്. എന്നാൽ കുറേ ശാസ്ത്രജ്ഞർ ഇതിനെ എതിർക്കുന്നു. 

ഇതാദ്യമായല്ല ഇത്തരം കുഴികൾ തങ്ങളുടെ ശ്രദ്ധയിൽപെടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2004ൽ മിഡ് അറ്റ്ലാന്റിക് റിഡ്ജ് മേഖലയിൽ ഇതുപോലെ കുഴികൾ കണ്ടെത്തിയിരുന്നു. കടലിനുള്ളിൽ 15000 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പർവതപ്രദേശമാണ് മിഡ് അറ്റ്ലാന്റിക് റിഡ്ജ്. ലോകത്തിലെ ഏറ്റവും വലിയ പർവത നിരയും ഇതാണ്.

Baffled scientists find mysterious holes in Atlantic Ocean floor that look 'human-made'