പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷധാരിയായ യുവതി തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്ന കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യ (27)യെയാണ് ഹരിപ്പാട് പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ചന്തു എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സന്ധ്യ സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോകുകയായിരുന്നു. 9 ദിവസം കൂടെ താമസിപ്പിച്ച് പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന സ്വർണവും പണവും സന്ധ്യ കൈക്കലാക്കുകയിരുന്നു.പൊലീസിന്റെ പിടിയിലായപ്പോൾ മാത്രമാണ് സന്ധ്യ യുവതിയായിരുന്നെന്ന വിവരം പെൺകുട്ടി തിരിച്ചറിഞ്ഞത്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഹരിപ്പാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്.സജികുമാറാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.