രാക്ഷസനെന്ന വിളി ഹരം; ഹൾക്കിനെപ്പോലെയാകാൻ മരുന്ന് കുത്തിവെച്ചു, ദാരുണാന്ത്യം

ഹൾക്കിനെ പോലെയാകാൻ ശരീരത്തിൽ സിന്തോൾ ഓയിൽ കുത്തിവെച്ച ബോഡി ബിൽഡർ മരിച്ചു. ബ്രസീലിയൻ ബോഡി ബിൽഡർ വാൽഡിർ സെഗാറ്റോയാണ് 55–ാം ജന്മദിനത്തിൽ ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചത്. സിന്തോൾ കുത്തിവെയ്പ്പ് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. ഡോക്ടർമാരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് വാൽഡിൻ ശരീരത്തിൽ സിന്തോൾ കുത്തിവെച്ചിരുന്നത്. 

ഹൾക്ക്, അർനോൾഡ് ഷ്വാർസെനെഗർ എന്നിവരായിരുന്നു വാൽഡിറിന്റെ ആരാധ്യപാത്രങ്ങൾ. ഇവരെപ്പോലെയാകാനാണ് അപകടകരമായ പരീക്ഷണത്തിന് മുതിർന്നത്. മസിലുകൾ വലുതായി രൂപം മാറിയതോടെ ആളുകൾ ഇയാളെ രാക്ഷസൻ എന്നാണ് വിളിച്ചത്. ഈ വിളിയിൽ വാൽഡർ അഭിമാനം കൊണ്ടിരുന്നു. 49–ാം വയസിൽ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.  ഒരു ടിക് ടോക്ക് താരമായ അയാൾക്ക് 1.6 മില്യൺ ഫോളോവേഴ്‌സുണ്ടായിരുന്നു. സമൂഹമാധ്യമം നൽകിയ പ്രശസ്തിയിൽ അഭിരമിച്ചാണ് സിന്തോൾ കുത്തിവെപ്പ് തുടർന്നത്. ശ്വാസതടസ്സത്തെതുടർന്നാണ് ഹൃദയാഘാതം സംഭവിക്കുന്നത്.