ഗ്രീക്ക് അക്ഷരമാല അനുസരിച്ചാണ് കോവിഡ് വകഭേദത്തിന് ഇതുവരെ പേരിട്ടിരുന്നത്. എന്നാൽ സാധാരണ പേരിടുന്നത് പോലെ എളുപ്പമായിരുന്നില്ല ഇത്തവണത്തെ പേരിടൽ. ലോകാരോഗ്യ സംഘടന എന്ത് തീരുമാനം എടുക്കുമെന്നറിയാൻ ആരോഗ്യവിദഗ്ധർ കൂടി കാത്തിരുന്നു. അതിനൊരു കാരണമുണ്ട്. പതിവ് രീതി പിന്തുടരുകയാണെങ്കിൽ 'നു'(Nu) എന്നാണ് ഇപ്പോൾ കണ്ടെത്തിയ വകഭേദത്തിന് പേരിടേണ്ടത്. അടുത്തത് ' ഷീ' (Xi)എന്നും. എന്നാൽ ചൈനീസ് പ്രസിഡന്റിന്റെ പേരിന്റെ തുടക്കം ആണെന്നത് കൊണ്ടു തന്നെ പതിവിന് മാറ്റം വരാനുള്ള സാധ്യത വിദഗ്ധർ സൂചിപ്പിച്ചിരുന്നു. വിപുലമായ ചർച്ചകൾക്കൊടുവിൽ നു, ഷീ എന്നീ അക്ഷരങ്ങൾ ഒഴിവാക്കി 'ഒമിക്രോണ്‍' എന്ന് പേരിട്ടു.
ലോകമെങ്ങും കൊറോണ വൈറസ് പകർന്നത് ചൈനയിലെ ലാബിൽ നിന്നാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ചൈനീസ് പ്രസിഡന്റ് ഷീ യുടെ പേരിന്റെ തുടക്കം പുതിയ വകഭേദത്തിന് വരുന്നത് അത്ര സുഖകരമാവില്ലെന്നതിനാലാണ് ഈ തീരുമാനം. ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.
നിരവധി തവണ മ്യൂട്ടേഷന്‍ സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിേക്രാണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു. അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയായ വൈറസ് എന്ന്് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്.