700 വർഷത്തിനിടെ ആദ്യമായി തീതുപ്പി ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്നിപര്‍വ്വതം. ഗർത്തമടക്കം തകർന്ന് വീഴുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ വിഡിയോ, ഫോട്ടോഗ്രാഫര്‍ ഹെര്‍ദിസ് ക്രിസ്റ്റ്ലീഫ്‌സണാണ് ട്വിറ്ററിൽ പങ്കുവച്ചത്. അഗ്നിപർവതത്തിന്റെ വലിയൊരുഭാഗം തകർന്ന് വീഴുന്നത് വിഡിയോയിൽ വ്യക്തമാണ്. വിഡിയോ കാണാം
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ചിത്രങ്ങളും വിഡിയോയും ഹെർദിസ് ഇപ്പോഴാണ് പുറത്ത് വിട്ടത്. ഐസ്ലാന്റ് തലസ്ഥാനമായ റെയ്ജാവിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വ്വതം. അടുത്തൊന്നും ജനവാസ മേഖലയല്ലാത്തതിനാല്‍ അപകടങ്ങളുണ്ടായില്ല. സ്ഫോടനത്തിന് ശേഷമുള്ള ആഴ്ചകളില്‍ അഗ്നിപര്‍വ്വതത്തിന്‍റെ പല ദൃശ്യങ്ങളും വൈറലായിരുന്നെങ്കിലും മുകളില്‍ നിന്നുള്ള ഈ വിഡിയോ ഇപ്പോഴാണ് പുറത്ത് വന്നത്. 700 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ച ഈ പ്രതിഭാസം കാണാന്‍ നിരവധി പേര്‍ ഇവിടേക്ക് എത്തിയിരുന്നു.
"അഗ്നിപര്‍വ്വതത്തില്‍ നിന്നും തകര്‍ന്നു വീഴുന്ന ഭാഗം ചെറുതായി തോന്നിയേക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു 5 നില കെട്ടിടത്തിന്‍റെ വലുപ്പമെങ്കിലുമുണ്ടാകും" എന്ന് അടിക്കുറിപ്പിനൊപ്പം ചേര്‍ത്താണ് വിഡിയോ ഹെര്‍ദിസ് പങ്കുവച്ചത്. സ്ഫോടനത്തിന് ശേഷമുള്ള ആഴ്ചകളില്‍ അഗ്നിപര്‍വ്വതത്തിന്‍റെ പല ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.