മറഞ്ഞിരിക്കുന്നത് വൻ നിധിശേഖരം? പുരിയിലെ മഠത്തിൽ തിരച്ചിൽ

ചിത്രം കടപ്പാട്; ഗൂഗിൾ

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തോട് ചേർന്നുള്ള എമാർ മഠത്തിൽ വൻ നിധി ശേഖരമെന്ന് സംശയം. അമൂല്യ വസ്തുക്കൾ കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പുരാവസ്തു ഗവേഷകരും മറ്റ് അധികൃതരും പരിശോധന നടത്തുന്നത്.  ഇക്കഴിഞ്ഞ ഏപ്രിലിൽ 1500 കിലോ ഭാരമുള്ള വെള്ളിക്കട്ടികൾ മഠത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. വെള്ളിക്കട്ടകൾക്ക് പുറമേ വെള്ളിയിൽ തീർത്ത മരരൂപം, പുരാതനമായ വാളുകൾ, വെങ്കലത്തിൽ തീർത്ത പശുവിന്റെ രൂപം എന്നിവയും കണ്ടെത്തിയിരുന്നു. 

2011ൽ മഠത്തിൽ പുനർനിർമാണ പ്രവർത്തനത്തിനു വന്ന രണ്ടു തൊഴിലാളികൾ 30 കിലോ വീതം ഭാരമുള്ള രണ്ടു വെള്ളിക്കട്ടികൾ രഹസ്യമായി വിൽക്കാൻ ശ്രമിച്ചത് പൊലീസിനു സംശയമുണർത്തുകയും അവർ ഇവരെ പിടികൂടി വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. എമാർ മഠത്തിൽ നിന്നാണു തങ്ങൾക്ക് ഈ വെള്ളിക്കട്ടികൾ കിട്ടിയതെന്ന് വെളിപ്പെടുത്തിയതോടെയാണ് തിരച്ചിൽ ആദ്യം തുടങ്ങിയത്. 

വെള്ളിക്കട്ടികൾ കൂടാതെ സ്വർണവും വജ്രവും മഠത്തിൽ നിക്ഷേപമുണ്ടെന്ന സംശയവും ഗവേഷകർക്കുണ്ട്. വിശദമായ തിരച്ചിൽ നടത്താനാണ് മഠാധികൃതരുടെ തീരുമാനം.