ഒരു മുട്ട എത്രകാലം കേടാവാതെ ഇരിക്കും? സാധാരണ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ് ഇസ്രയേലിലെ യാവ്നയിൽ നിന്നുള്ള വാർത്ത. ആയിരത്തിലേറെ വർഷം പഴക്കമുള്ള കോഴിമുട്ടയാണ് കെട്ടിടം പണിക്കായി കുഴിവെട്ടുന്നതിനിടെ കണ്ടത്. തോടിൽ ചെറിയ പൊട്ടലുകളുണ്ടായിരുന്നുവെങ്കിലും അടർന്ന് പോയിരുന്നില്ല. മുട്ട ഇസ്രയേലിലെ ആർക്കയോളജി വകുപ്പിനു കൈമാറി.
വിസർജ്യമുൾപ്പെടെ തള്ളുന്ന മാലിന്യക്കുഴിയാണ് ഇതിന് ഇത്രകാലം കഴിയാൻ അനുകൂലമായ സാഹചര്യമൊരുക്കിയതെന്ന് ഇസ്രയേലി പുരാവസ്തു ഗവേഷകയായ അല്ല നഗോർസ്കി പറയുന്നു. ചരിത്രാതീത കാലത്തെ മുട്ടത്തോടുകൾ നേരത്തെ തന്നെ ഇസ്രയേലിലും അല്ലാതെയുള്ള രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്ര കൃത്യമായ ആകൃതിയിൽ ഉടയാത്ത രീതിയിൽ മുട്ട കിട്ടുന്നത് ഇതാദ്യം. ആറു സെന്റിമീറ്റർ വലുപ്പമുള്ളതാണു മുട്ട.
മുട്ട പൊട്ടിച്ചു നോക്കിയപ്പോൾ ഉള്ളിൽ വെള്ളക്കരു ഉണ്ടായിരുന്നില്ല. മഞ്ഞക്കരു കുറേയധികം ഒലിച്ചു പോയിരുന്നു. മിച്ചം കിട്ടിയ മഞ്ഞക്കരു ഡിഎൻഎ പരിശോധനയ്ക്കായി അയച്ച് ഫലം കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. മാലിന്യക്കുഴിയിൽ മുട്ട എങ്ങനെയെത്തി എന്ന ചോദ്യം ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നുണ്ട്. മാത്രമല്ല, ഇതിനൊപ്പം മൂന്ന് കോപ്റ്റിക് പാവകളെയും കണ്ടെത്തി. ആകെ ഉരുണ്ട് കൂടിയിരിക്കുന്ന ദുരൂഹത നീങ്ങണമെങ്കിൽ ഡിഎൻഎ ഫലം വരട്ടെയെന്നാണ് ശാസ്ത്രസംഘം പറയുന്നത്. മധ്യ ഇസ്രയേലിലെ ചരിത്ര നഗരങ്ങളിലൊന്നാണ് യാവ്നെ. മുൻപും ഇവിടെ നിന്ന് പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. 2300 വർഷങ്ങൾക്ക് മുമ്പ് ഇസ്രയേലിൽ കോഴി വളർത്തൽ പ്രചാരത്തിലുണ്ടായിരുന്നതായും സംഘം പറയുന്നു.