ഉറാങ് ഉട്ടാനെക്കാള്‍ ഉയരത്തില്‍ മരംകയറി മണിക്കൂറുകള്‍ ഇരുന്ന് ചിത്രമെടുത്ത മലയാളി ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ്. കോട്ടയം പാമ്പാടി സ്വദേശി തോമസ് വിജയന് ലഭിച്ചത് നേച്വര്‍ ടിടിഎല്‍ രാജ്യാന്തര പുരസ്കാരം. കാടും കടലും മലകളും തണുത്തുറഞ്ഞ ഇടങ്ങളിലുമെല്ലാം ഈ ഫൊട്ടോഗ്രഫര്‍ എത്തും, ഇഷ്ടമൃഗങ്ങളെ കാമറയില്‍ പിടികൂടാന്‍.തോമസ് വിജയന്റെ കാമറ ഒരു മാന്ത്രികപ്പെട്ടിയാണ്. ചെറുപെട്ടികളില്‍ നിന്ന് എണ്ണമില്ലാത്തത്ര മുയലുകളെയും കിളികളെയും പുറത്തെടുക്കുന്ന ഒരു മാന്ത്രികനെപ്പോലെ നമ്മെ വിസ്മയിപ്പിക്കുന്നു അദ്ദേഹം ചിത്രങ്ങളിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്ന ജീവജാലങ്ങള്‍.
ലോകത്തെക്കുറിച്ച് കാഴ്ചയ്ക്കൊപ്പം ഉള്‍ക്കാഴ്ചയും നല്‍കുന്ന ചിത്രങ്ങള്‍ ഒരു നിമിഷത്തെ വിസ്മയത്തിനും കയ്യടിക്കും അപ്പുറമുള്ള തിരിച്ചറിവും നല്‍കുന്നു. കാമറ മാത്രമല്ല പ്രകൃതി,യാത്ര, പരിശീലനം, ക്ഷമ, കരുതല്‍ എന്നിവയും കൂടി ഉള്‍പ്പെട്ടതാണ് വിജയന്റെ കല. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കാൻ ഹെലികോപ്‌റ്ററിൽ തൂങ്ങിക്കിടന്നു പടമെടുത്തിട്ടുണ്ട് തോമസ് വിജയന്‍.
അപൂര്‍വങ്ങളായ, വംശനാശഭീഷണിയെ നേരിടുന്ന, എത്തിച്ചേരാന്‍ വിഷമമുള്ള ഇടങ്ങളില്‍ വസിക്കുന്നവയാണ് തോമസ് വിജയന്റെ മോഡലുകള്‍. തെക്കുകിഴക്കന്‍ റഷ്യയിലും വടക്കുകിഴക്കന്‍ ചൈനയിലും മാതം കാണപ്പെടുന്ന, നാല‍്പതോളം എണ്ണം മാത്രം അവശേഷിക്കുന്ന അമുര്‍ പുള്ളിപ്പുലിയുടെ ചിത്രം എടുക്കാനാവും അടുത്ത യാത്ര.
കാനഡയിലെ ടൊറന്റോയ്ക്കു സമീപമാണ് താമസം. ആര്‍ക്കിടെക്ടാണ്. നിരവധി ബഹുമതികളും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിനുള്ള നന്ദിപ്രകടനമാണ് തോമസ് വിജയന്റെ ചിത്രങ്ങള്‍. ലോകത്തിനും പ്രകൃതിക്കും നമുക്കും വിജയന്‍ നല്‍കുന്ന പുരസ്കാരങ്ങളാണവ. നമ്മുെടയൊക്കെ മനസിലുള്ള പ്രകൃതിസ്നേഹത്തിന്റെ ഷെല്‍ഫില്‍ സൂക്ഷിച്ചുവയ്ക്കേണ്ട സമ്മാനങ്ങള്‍.