‘വൻ പ്രതിഫലം നൽകാനില്ലാത്തതുകൊണ്ടാണ് മരക്കാർ വിഎഫ്എക്സ് മകനെ ഏൽപ്പിച്ചത്’

അഭിമുഖം കഴിഞ്ഞ് ചാനലുകൾ പോയപ്പോഴാണ് പ്രിയദർശന്റെ ഉള്ളിൽ തട്ടിയ പ്രതികരണം വന്നത്– മോഹൻലാലിന്റെ കോൾ. ഫോണെടുത്ത് പതിറ്റാണ്ടുകൾ നീണ്ട അടുപ്പത്തിന്റെ ആർദ്രതയോടെ പ്രിയൻ പറഞ്ഞു : ‘‘ലാലു...അങ്ങനെ നമ്മുടെ വലിയൊരു സ്വപ്നം നടന്നു...മോസ്റ്റ് അവെയ്റ്റഡ്...അതെപ്പോഴും നീ പറയാറില്ലേ..? നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളു...!!’’ 

ചെന്നൈ നുങ്കമ്പാക്കം വള്ളുവർകോണം വീരഭദ്രൻ സ്ട്രീറ്റിലെ വീട്ടിലേക്ക് 2 ദേശീയ അവാർഡുകളാണു വന്നിരിക്കുന്നത്. അച്ഛന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും മകൻ സിദ്ധാർഥിന് അതേ ചിത്രത്തിലെ സ്പെഷൽ ഇഫക്റ്റിനുള്ള അംഗീകാരവും. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ താൽപര്യമില്ലാത്ത സിദ്ധാർഥ് പുറത്തെങ്ങോ പോയിരുന്നു.

ഇരട്ട വിജയത്തിന്റെ ആഹ്ളാദം പ്രിയൻ പ്രകടിപ്പിച്ചതേയില്ല. മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയന്റെ 94–ാം ചിത്രമാണ്. മുമ്പ് കാഞ്ചീവരം എന്ന തമിഴ് സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന് ആദ്യമാണ്. മലയാളത്തിന് അംഗീകാരം കിട്ടിയതിലെ സംതൃപ്തി മറ്റൊന്നിനുമില്ലെന്ന് പ്രിയൻ പറഞ്ഞു. ‘‘മാത്രമല്ല ഞാൻ ആളുകളെ രസിപ്പിക്കുന്ന സിനിമയെടുക്കുന്നയാളാണ്. കമേർഷ്യൽ സിനിമയ്ക്കുള്ള അംഗീകാരമാണ് മരക്കാറിനു കിട്ടിയത്. അതിൽ അഭിമാനമുണ്ട്.’’

ഇത്ര വലിയൊരു കാൻവാസിലുള്ള സിനിമ മലയാളത്തിൽ എടുക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ഇതിൽ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി അനേകം ഭാഷകളിലെ നടീനടൻമാരുണ്ട്. ആ അർഥത്തിൽ ഇതൊരു ഇന്ത്യൻ സിനിമയാണ്. ഒരു കുടുംബ സിനിമയുമാണ്. മകൻ സിദ്ധാർഥും മകൾ കല്യാണിയും കീർത്തി സുരേഷും മോഹൻ ലാലും സാബുവുമെല്ലാം കൈകോർക്കുന്ന സിനിമ.

മരക്കാറും കാഞ്ചീവരരവും മികച്ച ചിത്രങ്ങളായിട്ടും സംവിധായകനുള്ള അവാർഡ് പ്രിയന് കിട്ടിയില്ല. സംസ്ഥാന അവാർഡും കിട്ടിയില്ല. മകനെ സ്പെഷൽ ഇഫക്റ്റ്സ് ഏൽപ്പിച്ചതു തന്നെ ബാഹുബലിയിലെ പോലെ വൻ പ്രതിഫലം കൊടുത്ത് വിദേശികളെ കൊണ്ടുവരാൻ കഴിയാത്തതുകൊണ്ടാണ്. മകൻ വിഎഫ്എക്സ് ബിരുദമെടുത്ത് അമേരിക്കയിൽ പ്രവർത്തിച്ച പരിചയവുമായാണ് മരക്കാറിനു വേണ്ടി വർക്ക് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് സ്പെഷൽ ഇഫക്റ്റ്സ് വളരെ പ്രധാനമായിരുന്നു. ഇനി പ്രേക്ഷകരുടെ അംഗീകാരമാണു വേണ്ടത്. ഇതിലും വലിയ അംഗീകാരമാണ് പ്രേക്ഷകരിൽ നിന്നു കിട്ടേണ്ടത്...