'സഖാക്കളുടെ മകനായി അവൻ വളരും'; ഹഖ് മുഹമ്മദിന് ആൺകുഞ്ഞ്; കുറിപ്പ്

തിരുവനന്തപുരം വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട് ഹഖ് മുഹമ്മദിന് ആൺകുഞ്ഞ് പിറന്നു. ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വാർത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജും ഹഖ് മുഹമ്മദും വെട്ടേറ്റ് മരിച്ചത്. ഹഖ് കൊല്ലപ്പെടുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു നജില. 

എ.എ റഹീമിന്റെ കുറിപ്പ്:

''പ്രിയപ്പെട്ടവരേ,

ധീര രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആൺകുഞ്ഞിന് ജന്മം നൽകി.ഇരുവരും സുഖമായിരിക്കുന്നു.

ഹഖിനെയും മിഥിലാജിനെയും കോൺഗ്രസ്സ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയ ഉത്രാട രാത്രി ഈ നാട് മറക്കില്ല.

ഓണക്കവിത

------------------------

ബോധപാതാളത്തിൽ

നിന്നുമൊരുദിനം

ഭൂതരൂപത്തിൽ

വരുന്നൂ നരബലി.

-ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുവോണ നാളിലെ ചോരപൂക്കളം കണ്ട് ചുള്ളിക്കാട് എഴുതിയതാണ് ഈ കവിത.

പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോൺഗ്രസ്സ് ക്രൂരത. നിറവയറുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയിൽ അന്ത്യചുംബനം നൽകുന്ന നജിലയെ കേരളം മറക്കില്ല. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്ഐ സഖാക്കളുടെ അകെ മകനായി അവൻ വളരും. അനാഥത്വത്തിന്റെ നൊമ്പരമേൽക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേർക്കും.

ഹഖിന്റെ മൂത്ത മകൾ ഐറ മോൾക്ക് ഒന്നര വയസ്സാണ്.ഐറയും പുതിയ വാവയും ആഗ്രഹിക്കുന്ന കാലമത്രയും പഠിക്കും..ഹഖിന്റെ പ്രസ്ഥാനം അവർക്ക് അഭയമാകും''.