364 ദിവസവും മണ്ണിനടിയിൽ, ഒരുദിനം മാത്രം പുറത്ത്; ‘പാതാള തവള’യ്ക്ക് ഔദ്യോഗിക പദവി

തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണപ്പെടുന്ന പാതാള തവള അഥവാ ‘മഹാബലി തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നടപടി.  വനം വകുപ്പിന്റെ ശുപാർശ വനം വന്യ ജീവി ഉപദേശക ബോർഡിന് ഉടൻ സമർപ്പിക്കും. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണു ശാസ്ത്രീയ നാമം. ‘പർപ്പിൾ ഫ്രോഗ്’ എന്നും അറിയപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന ഇവ വർഷത്തിൽ 364 ദിവസവും മണ്ണിനടിയിലാണ്. പ്രജനനത്തിനായി ഒരു ദിവസം മാത്രം പുറത്തെത്തും. 

കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് ആണു കേരളത്തിന്റെ തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തിനു തുടക്കം കുറിച്ചത്.  ഡൽഹി സർവകലാശാലയിലെ പ്രഫ. എസ്.ഡി.ബിജു, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണു 2003ൽ ഇടുക്കിയിൽ ഈ തവളയെ കണ്ടെത്തിയത്.  അതിനു മുൻപു തന്നെ ഇതേക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയിരുന്നു.ഊതി വീർപ്പിച്ച പോലെയാണ് ആകൃതി. ശരീരം ധൂമ്ര നിറത്തിലുള്ളതാണ്.

പന്നികളുടേതു പോലെ മൂക്ക് ഉള്ളതിനാൽ, ചിലയിടങ്ങളിൽ ‘പന്നി മൂക്കൻ തവള’ എന്നും പേരുണ്ട്. വെളുത്ത നിറമുള്ള കൂർത്ത മൂക്കാണ്. ദൃ‍‍ഡമായ കൈ കാലുകൾ മണ്ണു കുഴിച്ചു പോകാൻ സഹായിക്കുന്നു.  ചിതലും മണ്ണിരയും മണ്ണിലെ മറ്റു ചെറു പ്രാണികളമാണു ഭക്ഷണം. പശ്ചിമ ഘട്ട മലനിരകളുടെ കാലാവസ്ഥ അനുസരിച്ചു പരിണമിച്ചതു പോലെയാണു പ്രജനനവും ജീവിത രീതികളും.