ആറരക്കോടി വർഷം മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ പൂർണ അസ്ഥികൂടം 220 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഇതു വാങ്ങിയതാരാണെന്ന വിവരം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. 1987ൽ അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ നിന്നാണ് ഈ ഭൂമൻ ഫോസിൽ കണ്ടെത്തിയത്. ടൈറനോസറസ് റെക്സ് അഥവാ ടി റെക്സ് എന്ന വിഭാഗത്തിൽ പെട്ട ദിനോസറിന്റേതായിരുന്നു ഈ ഫോസിൽ. 7000 കിലോ ഭാരവും 13 അടി ഉയരവും ഇവയ്ക്ക് ഉണ്ടെന്നാണ് നിഗമനം.
ദിനോസറുകൾക്കിടയിലെ ഏറ്റവും പ്രശസ്ത വിഭാഗമാണ് ടി റെക്സ്. മാംസഭുക്കുകളായ ഇവയുടെ പേരിന്റെ അർഥം ‘വമ്പൻ പല്ലികളുടെ രാജാവ്’ എന്നാണ്.യുഎസും കാനഡയും ഉൾപ്പെടുന്ന ഇന്നത്തെ വടക്കൻ അമേരിക്കൻ പ്രദേശത്താണ് ഇവ കാണപ്പെട്ടിരുന്നത്.രണ്ടു കാലുകളിൽ നടന്നിരുന്ന ഇവയ്ക്ക് വമ്പൻ വാലുകളും ഉണ്ടായിരുന്നു.ഹാഡ്രോസോറുകൾ തുടങ്ങിയ ചെറു ദിനോസറുകളെയായിരുന്നു ടി റെക്സ് പ്രധാനമായും ഭക്ഷിച്ചിരുന്നത്.മാംസം പെട്ടെന്നു കഴിക്കാൻ സഹായിക്കാനായി ഇവയുടെ വായിൽ 50–60 വലിയ പല്ലുകളുമുണ്ടായിരുന്നു.മണിക്കൂറിൽ 20 കിലോമീറ്റർ വരെ ഇവയ്ക്ക് ഓടാനും കഴിഞ്ഞിരുന്നു.മനുഷ്യരുടെ പരമാവധി വേഗം മണിക്കൂറിൽ 45 കിലോമീറ്ററാണ്.
കടപ്പാട്: മനോരമ ഓൺലൈൻ