ഭർത്താവ് അമിതമായി സ്നേഹിക്കുന്നു; കൂടെ കഴിയാൻ വയ്യ; വിവാഹമോചനം തേടി ഭാര്യ

വിവാഹമോചനം തേടിയെത്തിയ യുവതി പറഞ്ഞ കാരണം കേട്ട് ലക്നൗവിലുള്ള കോടതി ഞെട്ടി. ഭര്‍ത്താവിന്റെ സ്നേഹക്കൂടുതൽ കൊണ്ടാണ് താൻ വിവാഹമോചനത്തിന് എത്തിയത് എന്നായിരുന്നു യുവതി നൽകിയ വിശദീകരണം. 18 മാസത്തെ ദാമ്പത്യത്തിനു ശേഷവും ഭർത്താവിന്റെ സ്നേഹം ഉൾക്കൊള്ളാൻ തനിക്കു കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു. 

''അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാൻ എനിക്കു പ്രയാസമാണ്. അതിനാൽ ദയവായി വിവാഹമോചനം അനുവദിക്കണം'', യുവതി കോടതിയിൽ പറഞ്ഞു. 

''അദ്ദേഹം എന്നോട് ക്ഷോഭിക്കുകയോ ഒരുകാര്യത്തിലെങ്കിലും നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചിലപ്പോൾ എനിക്കായി പാചകം ചെയ്യും. വീട്ടുജോലികളിൽ സഹായിക്കുകയും ചെയ്യും. ഇത്തരമൊരു അന്തരീക്ഷത്തിൽ എനിക്കു ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോടു തർക്കിക്കാനും വഴക്കുകൂടാനും ആഗ്രഹമുണ്ട്'', യുവതി കൂട്ടിച്ചേർത്തു. 

മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭർത്താവിനെതിരെയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. താൻ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചതെന്ന് പറഞ്ഞ ഭർത്താവ് വിവാഹമോചനം അനുവദിക്കരുതെന്നാണ് കോടതിയോട് അപേക്ഷിച്ചത്. 

ആവശ്യം കോടതി നിരസിച്ചെങ്കിലും യുവതി പിൻമാറിയില്ല. തുടർന്ന് പഞ്ചായത്തിനെ സമീപിച്ചു. അവരും വിസമ്മതിച്ചതോടെ തൽക്കാലം വഴിയടഞ്ഞിരിക്കുകയാണ്.