ഫെയ്സ്ബുക് ഒഴിവാക്കാന്‍ ആകുന്നില്ലെങ്കില്‍ രാജിവയ്ക്കാന്‍ സൈനികനോട് ഡല്‍ഹി ഹൈക്കോടതി. സമൂഹമാധ്യമങ്ങളടക്കം 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് സൈനികര്‍ക്ക് കഴിഞ്ഞ ദിവസം കരസേന നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15ന് മുന്‍പ് ആപ്പുകള്‍ കളയണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെയാണ് ലഫ്റ്റനന്റ് കേണല്‍ പി.കെ.ചൗധരി ഹൈക്കോടതിയെ സമീപിച്ചത്.
ഫെയ്സ്ബുക് ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ അതിലെ വിവരങ്ങളും സുഹൃത്തുക്കളും അടക്കം എല്ലാം നഷ്ടപ്പെടുമെന്നും അതൊരിക്കലും തിരിച്ചെടുക്കാനാകാത്ത നഷ്ടമാണു വരുത്തുകയെന്നും ചൗധരി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാവുന്നതേ ഉള്ളുവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഫെയ്സ്ബുക്കിനോട് അത്രയ്ക്ക് അടുപ്പമാണെങ്കില്‍ രാജിവയ്ക്കുകയാണു വേണ്ടത്. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റാത്ത മറ്റു കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.
കരസേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഹര്‍ജികള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ചും രാജ്യസുരക്ഷയുടെ കാര്യത്തിലാകുമ്പോള്‍ - ജസ്റ്റിസുമാരായ രാജിവ് സഹായ് എൻഡ്‌ലോയും ആഷ മേനോനും പറയുന്നു. ഫെയ്സ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനു പകരം ഡീആക്ടിവേറ്റ് ചെയ്യാമെന്നു ചൗധരി കോടതിയെ അറിയിച്ചെങ്കിലും അനുവദിച്ചില്ല.