‘ഗോപാലേട്ടനും പശുവും ജയിച്ചോ മക്കളേ..’; ട്രോൾ ലോകത്തെ ചിരിശതമാനം

ഇത്തവണത്തെ എസ്എസ്എൽസി ഫലം നാടിന് സമ്മാനിക്കുന്നത് ചരിത്രവിജയമാണ്. പരീക്ഷയെഴുതിയ 98.82 ശതമാനമാനം പേരും വിജയിച്ചു എന്നത് പ്രത്യേകതയാണ്. ഇതിന് പിന്നാലെ ചിരിയൊരുക്കി സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. പി.കെ. അബ്‍ദുറബിന്റെ കാലവും അന്നത്തെ വിജയശതമാവുമൊക്കെ പരിഹസിച്ചവരുടെ പോസ്റ്റുകൾ കുത്തിപ്പൊക്കി ട്രോളൊരുക്കുകയാണ്. ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റാണ് കുത്തിപ്പൊക്കി ട്രോളിന് ആയുധമാക്കുന്നത്. 

മഴ നനയാതിരിക്കാൻ സ്കൂളിൽ കയറി നിന്ന ഗോപാലേട്ടനും അദ്ദേഹത്തിന്റെ പശവും ഇത്തവണയും പരീക്ഷ ജയിച്ചിരിക്കുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയുള്ള മറുപടി ട്രോൾ. പുസ്തകം നേരത്തെ കിട്ടിയത് കൊണ്ടാണ് ഗോപാലേട്ടനും പശുവും ജയിച്ചതെന്ന മറുപടി ട്രോളുകളും സജീവമാണ്. 

കഴിഞ്ഞ വർഷത്തേക്കാൾ 0.71% വിജയം ഇത്തവണ കൂടുതലാണ്. 41,906 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 37,334 പേർക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വർഷം 4572 പേർക്ക് കൂടുതലായി എ പ്ലസ് ലഭിച്ചു.റഗുലർ വിഭാഗത്തിൽ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,17,101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1770പേരിൽ 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 76.61. ഉയർന്ന വിജയശതമാനം നേടിയ റവന്യൂ ജില്ല പത്തനം തിട്ട – 99.71. കുറവ് വയനാട് – 95.04 ശതമാനം. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് – 100 ശതമാനം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 95.04 ശതമാനം. കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച ജില്ല മലപ്പുറം. 2736 പേർക്ക് എ പ്ലസ് ലഭിച്ചു. 1837 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്.