അമ്മയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ കരയുന്ന മകളുടെ നൊമ്പരമറിഞ്ഞു നാടൊന്നിച്ചു സഹായമെത്തിച്ചു. സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സമൂഹ മാധ്യമംവഴി വിഡിയോ സന്ദേശം പങ്കുവച്ചതോടെ പെൺകുട്ടിയുടെ അക്കൗണ്ടിൽ ലഭിച്ചത് അൻപത് ലക്ഷത്തോളം രൂപ.
തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന വർഷയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ നിന്നു പൊട്ടിക്കരഞ്ഞത്. വിഡിയോ സന്ദേശം കണ്ടതോടെ കണ്ണൂർ കലക്ടർ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നു. കരൾ രോഗം ബാധിച്ച രാധയ്ക്ക് 3 ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർ പറഞ്ഞതോടെയാണ് മകൾ വർഷ പ്രതിസന്ധിയിലായത്.
അച്ഛൻ മരിച്ചതാണെന്നു വർഷ പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കു 19 ലക്ഷം ആദ്യഘട്ടത്തിൽ കെട്ടിവയ്ക്കേണ്ടതുണ്ടായിരുന്നു. 10,000 രൂപയുമായി ചികിത്സയ്ക്ക് എത്തിയതാണെന്നും പലരും സഹായിച്ച് ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചെന്നും വർഷ പറഞ്ഞു. സന്ധ്യയോടെ ചികിത്സയ്ക്കുള്ള പണം ലഭ്യമായെന്നാണ് വർഷയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
18 മണിക്കൂറിനുള്ളിൽ 50 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ ലഭ്യമായതായി ഫിറോസ് കുന്നുംപറമ്പിൽ വിഡിയോ പോസ്റ്റ് ചെയ്തു. സാമൂഹിക പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മാതമംഗലം ചരൽപ്പള്ള സ്വദേശിയാണ് പരിയാരം ചുടലയിലെ ഐസ്ക്രീം കമ്പനിയിൽ ജോലി ചെയ്യുന്ന രാധ.