കമ്പള മത്സരത്തിലെ ‘ഉസൈൻ ബോൾട്ട്’ ശ്രീനിവാസ് ഗൗഡ പൈവളികെയിൽ നടന്ന മത്സരത്തിൽ രണ്ടിനങ്ങളിൽ ഒന്നാമതെത്തിയെങ്കിലും റെക്കോർഡ് നേട്ടം ആവർത്തിക്കാനായില്ല. മൊത്തം നാലിനങ്ങളിൽ മത്സരിച്ചപ്പോൾ രണ്ടിനങ്ങളിൽ രണ്ടാംസ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
142 മീറ്റർ ദൂരമുള്ള ട്രാക്കിൽ 13.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡിട്ടതാണ് നേരത്തെ ശ്രീനിവാസ് ഗൗഡയെ ഉസൈൻ ബോൾട്ടിനോട് ഉപമിക്കാനിടയാക്കിയത്.എന്നാൽ പൈവളികെയിൽ ഇന്നലെയും ഇന്നുമായി നടന്ന മത്സരങ്ങളിൽ 131 മീറ്റർ നീളമുള്ള ട്രാക്ക് 12:47, 13:11, 12:94, 12.51 എന്നിങ്ങനെ സമയമെടുത്താണ് ഗൗഡ ഫിനിഷ് ചെയ്തത്.
മത്സരത്തിനെത്തുന്ന പോത്തുകളുടെ പ്രായം കണക്കാക്കി ഹഗ്ഗ ഇരിയ, ഹഗ്ഗ കിരയ്യ, നഗിലു ഇരിയ്യ, നെഗിലു കിരിയ, അഡ്ഡഹല കെ എന്നിവിഭാഗത്തിലാണ് മത്സരം. 130 മുതൽ 145 വരെ മീറ്റർ ദൂരമുള്ള ട്രാക്കിലാണ് കമ്പള മത്സരം. ഇതിൽ 100 മീറ്റർ മറികടക്കാനെടുക്കുന്ന സമയം കണക്കാക്കിയാണ് പലരും ശ്രീനിവാസ ഗൗഡയെ ഉസൈൻ ബോൾട്ടുമായി താരതമ്യം ചെയ്തത്. രണ്ട് ദിവസമായി നടന്ന കമ്പള മത്സരത്തിന് കാസർകോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നായി 95 ജോടി പോത്തുകളുടെ ടീമുകളാണ് മത്സര രംഗത്ത് എത്തിയത്.