കോഴിക്കോട് കാരപ്പറമ്പിലെ തുളസീദളത്തില്‍ നിറയെ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകളാണ്. എവിടേയും കാണാം അദ്ദേഹത്തിന്റെ ഒരു ചിത്രം, അവാര്‍ഡ്, പുസ്തകം അങ്ങനെ. അല്ലെങ്കില്‍ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമില്ല. അതുകൊണ്ടു തന്നെ അദ്ദേഹം വീട്ടിലുണ്ട്. ‘പുറത്തെവിടെയോ പോയതാണെന്നേ തോന്നൂ...’ ഭാര്യ ബീന പറയുന്നു.
മുകള്‍ നിലയിലെ ഹാളില്‍ പുസ്തകങ്ങളും അവാര്‍ഡുകളും നിറഞ്ഞ വലിയൊരു ഷെല്‍ഫാണ്. തോട്ടടുത്ത് ഒാഡിയോ കാസറ്റുകളുടെ വലിയൊരു ശേഖരം. പാട്ടെഴുത്തിന് പ്രത്യേക സ്ഥലമൊന്നും ഗിരീഷ് പുത്തഞ്ചേരിക്ക് ഉണ്ടായിരുന്നില്ല. എവിടെ ഇരുന്നും പാട്ടെഴുതും. അത് എത്ര ബഹളത്തിന് നടുക്കായിരുന്നാലും ഒരു കുഴപ്പവുമില്ല.
എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ വളരെ പെട്ടന്ന് എഴുതി തീര്‍ക്കും. എഴുതുന്ന പാട്ടുകള്‍, അതില്‍ ഏറെ ഇഷ്ടമുള്ളത് തന്നെ ചൊല്ലി കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നുവെന്നും ബീന ഒാര്‍ത്തെടുക്കുന്നു. വലിയൊരു സുഹൃത്‌വലയം സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു. ജീവിച്ചിരുന്ന സമയത്ത് സംഗീതമേഖലയിലെ ഒട്ടു മിക്കവരും വീട്ടില്‍ എത്തിയിരുന്നു.
പാട്ടെഴുത്തിനൊപ്പം ചേര്‍ത്തുപിടിച്ചതായിരുന്നു കുടുംബത്തേയും. ഏറെ ദിവസം മക്കളേയും ഭാര്യയേയും കാണാതെ ഗിരീഷ് പുത്തഞ്ചേരിക്ക് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തെങ്കിലും കളവു പറഞ്ഞെങ്കിലും വീട്ടില്‍ ഒാടിയെത്തുമായിരുന്നു. മലയാളിക്ക് പാട്ടിന്റെ പൊന്‍ വസന്തം സമ്മാനിച്ച് ഗിരീഷ് പുത്തഞ്ചേരി പോയ് മറഞ്ഞപ്പോള്‍ ഒരുമിച്ചു കഴിഞ്ഞ 22 വര്‍ഷത്തെകുറിച്ച് ഭാര്യ ബീനക്കും പാട്ടിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഒാര്‍മകള്‍ മാത്രമാണുള്ളത്.