കണ്ടുനിന്നവർക്ക് നടുക്കം മാത്രം സമ്മാനിച്ച കാഴ്ചയായിരുന്നു അത്. ചങ്ങാതിമാരല്ലേ എന്നുപോലും സംശയം തോന്നുന്ന വിധമായിരുന്നു പുള്ളിപ്പുലിയുടെ സ്നേഹം തനിക്ക് കിട്ടിയ ഇരയുമായി കുറച്ച് സമയം കളിച്ചശേഷമാണ് പുള്ളിപ്പുലി അതിനെ ആഹാരമാക്കിയത്. ക്രൂഗർ ദേശീയ പാർക്കിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
കാൾ വാന്‍ ഡെർ വെസ്തുയിസെൻ എന്ന 38 കാരനായ സഫാരി ഗൈഡാണ് അപൂർവ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. വിനോദ സഞ്ചാരികളോടൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് സഹപ്രവർത്തകർ പുള്ളിപ്പുലി ഇമ്പാലയ്ക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ചത്. ഉടൻ തന്നെ വിനോദസഞ്ചാരികളുൾപ്പെടുന്ന സംഘം അവിടേക്ക് തിരിച്ചു.
സഞ്ചാരികളെത്തുമ്പോൾ വേട്ടയാടിയ ഇമ്പാലക്കുഞ്ഞിനെ തട്ടിക്കളിക്കുകയായിരുന്നു പുള്ളിപ്പുലി. അടുത്ത നിമിഷം തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് അറിയില്ലെങ്കിലും ഇമ്പാലക്കുഞ്ഞും പുള്ളിപ്പുലിയുടെ കൂടെ ചേർന്നു. ഒരു ഘട്ടത്തിൽ പുള്ളിപ്പുലിയുടെ മുഖത്തേക്ക് മുഖം ചേർത്തു വയ്ക്കുന്ന ഇമ്പാലക്കുഞ്ഞിനേയും ചിത്രങ്ങളിൽ കാണാം. ഈ ചിത്രങ്ങളെടുത്ത് നിമിഷങ്ങൾക്കകം തന്നെ പുള്ളിപ്പുലി ഇമ്പാലക്കുഞ്ഞിനെ കൊന്നുതിന്നു.